ന്യൂഡൽഹി: പ്രളയാനന്തര പുനർനിർമാണത്തിനായി കേരളത്തിന് ഒരു ശതമാനം സെസ് പിരിക്കാൻ ജിഎസ്ടി കൗണ്‍സിൽ അനുമതി നൽകി. രണ്ടു വർഷത്തേക്ക് പിരിക്കാനാണ് അനുമതി. ഏതൊക്കെ ഉത്പന്നങ്ങൾക്ക് സെസ് ചുമത്തുമെന്നു സംസ്ഥാന ബജറ്റിൽ പ്രഖ്യാപിക്കും.
കേരളത്തിനുള്ളിലുള്ള വില്പനകൾക്കാണ് സെസ്. ആദ്യമായാണ് ഒരു സംസ്ഥാനത്തിന് ഇങ്ങനെ അധിക നികുതി ചുമത്താൻ അനുമതി ലഭിക്കുന്നതെന്നും സംസ്ഥാന ധനമന്ത്രി ഡോ. ടി.എം തോമസ് ഐസക് പറഞ്ഞു.
ഭാവിയിൽ പ്രകൃതി ക്ഷോഭം ഉണ്ടാകുന്ന സംസ്ഥാനങ്ങൾക്ക് ഈ മാതൃക പിന്തുടരാനാകും. ദുരന്ത സംസ്ഥാനങ്ങൾക്ക് അധിക നികുതി എന്ന നിർദേശം തത്വത്തിൽ അംഗീകരിക്കപ്പെട്ടതായി മന്ത്രി പറഞ്ഞു. പ്രളയ സെസ് സംസ്ഥാനാന്തര വ്യാപാരത്തിനു ചുമത്താൻ സാധിക്കില്ല.
സെസിലൂടെ രണ്ടുവർഷം കൊണ്ട് ആയിരം കോടി പിരിക്കാനാണു ലക്ഷ്യമിടുന്നത്.
വായ്പയുടെ പരിധി ഉയർത്തുന്നതിൽ തീരുമാനമായില്ല. ഇപ്പോൾ സംസ്ഥാന ജിഡിപി യുടെ മൂന്നുശതമാനമാണ് മൊത്തം വായ്പാ പരിധി.കേരളത്തിന്റെ ഇപ്പോഴത്തെ വിദേശ വായ്പ 22000 കോടി രൂപയോളം വരും.
ജർമനി ഉൾപ്പെടെയുള്ള രാജ്യങ്ങളുമായി കൂടുതൽ വായ്പയ്ക്കു ചർച്ച നടത്തിവരികയാണ്. ഇക്കാര്യത്തിൽ പ്രത്യേകം ചർച്ച ആവശ്യമാണെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്ലി അറിയിച്ചിട്ടുണ്ട്. പ്രളയാനന്തര പുനർനിർമാണത്തിനു മൂലധന സമാഹരണമാണു വേണ്ടത്.
പ്രളയ സെസ് രണ്ടുവർഷം
01:43 AM Jan 11, 2019 | Deepika.com