ന്യൂഡൽഹി: ലോട്ടറി നികുതി 28 ശതമാനമാക്കാനുള്ള നിർദേശം കൂടുതൽ പഠനത്തിനായി നീട്ടിവച്ചു. ലോട്ടറി മാഫിയ ജിഎസ്ടി കൗണ്‍സിലിനെ സ്വാധീനിക്കാനുള്ള ശ്രമത്തിനാണ് ഇതുവഴി തടയിട്ടത്. ഇന്നലെ അവരുടെ പ്രതിനിധികൾ മന്ത്രിമാരുടെ കൂടിയാലോചന സ്ഥലത്തും എത്തി. ജിഎസ്ടി കൗണ്‍സിൽ യോഗത്തിന് മുൻപായി തോമസ് ഐസക് മറ്റു സംസ്ഥാന ധനമന്ത്രിമാരുടെ യോഗം വിളിച്ചു കൂടിയാലോചന നടത്തിയിരുന്നു.
കേരളത്തിൽ പുറത്തു നിന്നുള്ള ലോട്ടറിക്ക് 28 ശതമാനം നികുതി കൊടുക്കേണ്ടി വരും സംസ്ഥാന ലോട്ടറിക്ക് 12 ശതമാനമേ ഉണ്ടായിരുന്നുള്ളൂ. കഴിഞ്ഞ ജിഎസ്ടി കൗണ്‍സിലിൽ ഒരു മുന്നറിയിപ്പുമില്ലാതെ എല്ലാ ലോട്ടറികൾക്കും 28 ശതമാനം നികുതി എന്ന നിർദേശം വന്നു. ഇന്നലെ ചേർന്ന കൗണ്‍സിലിൽ കേരളം ഈ നീക്കത്തെ ശക്തമായി എതിർത്തു. ആറ് കോണ്‍ഗ്രസ് സംസ്ഥാനങ്ങളും ആന്ധ്ര പ്രദേശ്, ഡൽഹി, ബംഗാൾ എന്നിവയും കേരളത്തെ പിന്തുണച്ചു. പല സംസ്ഥാനങ്ങളും നിഷ്പക്ഷത പാലിച്ചു.
എല്ലാവരോടും നന്ദി പറയുന്നതായി സംസ്ഥാന ധനമന്ത്രി ഡോ.തോമസ് ഐസക് പറഞ്ഞു. ബിഎംഎസ് ഒഴികെയുള്ള എല്ലാ ലോട്ടറി വിൽപന യൂണിയനുകളും കേന്ദ്ര ധനമന്ത്രിയെ കണ്ടിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കോണ്‍ഗ്രസ് ഹൈക്കമാൻഡിനോട് ഇക്കാര്യം സംസാരിച്ചു. താൻ നേരിട്ട് അഹമ്മദ് പട്ടേലുമായും എ.കെ ആന്റണിയുമായും സംസാരിച്ചു. കേരളം ഒറ്റക്കെട്ടായി നിന്നതിന്റെ വിജയമാണിത്. സമിതിയുടെ തീരുമാനം ഒരു പക്ഷേ ഇനി അടുത്ത പൊതുതെരഞ്ഞെടുപ്പു കഴിയുന്നതുവരെ നീണ്ടേക്കാം.
മൂന്നുമാസമായി കേരളത്തിൽ നികുതി സമാഹരണത്തിൽ വർധനയുണ്ടായെന്ന് മന്ത്രി പറഞ്ഞു. കേരളത്തിലേക്കുള്ള എല്ലാ ചരക്കു വാഹനങ്ങളും പരിശോധിക്കുന്നതിനു 150 സ്ക്വാഡുകൾ ഉൗർജിതമായി രംഗത്തുണ്ട്. ഇ-വേ ബില്ലാണ് ഇതിനു വലിയ സഹായകമായത്. അടുത്ത വർഷം ചരക്കു വാഹനങ്ങൾക്ക് പ്രത്യേക നന്പർ പ്ലേറ്റ് വരുന്നതോടെ നികുതി അടച്ചിട്ടുണ്ടോയെന്ന കാര്യം വളരെ എളുപ്പത്തിൽ അറിയാനാകും. മഹാരാഷ്ട്രയിൽ ഇപ്പോൾത്തന്നെ മികച്ച സംവിധാനമുണ്ട്. ഇതേക്കുറിച്ച് ബജറ്റിനു മുന്‍പ് നേരിട്ട് പോയി പഠിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നു മന്ത്രി വെളിപ്പെടുത്തി. അടുത്ത വർഷം ജിഎസ്ടി 20 ശതമാനം വളർച്ച നേടുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ലോട്ടറി മാഫിയയുടെ നീക്കം തടഞ്ഞു ; സർക്കാരിന് ആശ്വാസം
01:27 AM Jan 11, 2019 | Deepika.com