ന്യൂഡൽഹി: സാന്പത്തിക സംവരണം ഏർപ്പെടുത്താനുള്ള ഭരണഘടനാ ഭേദഗതി ബിൽ രാജ്യസ ഭയിൽ പാസായി. ഏഴിനെതിരേ 165 വോട്ടിനാണ് ബിൽ പാസായത്. ലോക്സഭ ഈ ബിൽ ചൊവ്വാഴ്ച പാസാക്കിയിരുന്നു. രാഷ്ട്രപതി അംഗീകാരം നൽകിയാൽ മുന്നോക്ക വിഭാഗത്തിലെ സാന്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കുള്ള സംവരണം രാജ്യത്ത് യാഥാർഥ്യമാവും.
സർക്കാർ ജോലിയിലും ഉന്നത വിദ്യാഭ്യാസത്തിലും പത്തു ശതമാനം സംവരണം നിർദേശിക്കുന്ന 124-ാം ഭരണഘടനാ ഭേദഗതി ബിൽ സെലക്ട് കമ്മിറ്റിക്കു വിടണമെന്ന പ്രതിപക്ഷ ഭേദഗതി രാജ്യസഭ മഹാഭൂരിപക്ഷത്തോടെ തള്ളിക്കളഞ്ഞു. തുടർന്നാണു ബില്ലിന്മേൽ വോട്ടെടുത്തത്.
ഡിഎംകെ, എഎപി, മുസ് ലിം ലീഗ് കക്ഷികൾ ബില്ലിനെ എതിർത്തു. എഡിഎംകെ ഇറ ങ്ങിപ്പോയി. കോൺഗ്രസും തൃണമൂലും മറ്റും ഇപ്പോൾ ബിൽ കൊണ്ടുവന്നതിലെ രാഷ്ട്രീയത്തെ വിമർശിച്ചെങ്കിലും ബില്ലിനെ അനുകൂലിച്ചു.
സാന്പത്തിക സംവരണ ബില്ലിനെ അനുകൂലിച്ചുകൊണ്ടുതന്നെ രാജ്യസഭയിലെ ചർച്ചയിൽ പ്രതിപക്ഷം സർക്കാരിനെതിരേ ആഞ്ഞടിച്ചു. ഭരണഘടനയുടെ ഏത് വകുപ്പും ഭേദഗതി ചെയ്യാനും മാറ്റം വരുത്താനും പാർലമെന്റിന് അധികാരമുണ്ടെന്നു നിയമമന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു. ആ അധികാരത്തിന് പരിധികളില്ല. ഭരണഘടനയുടെ അടിസ്ഥാനഘടനയെ തകർക്കുന്നതല്ല ഇപ്പോഴത്തെ ഭേദഗതിയെന്നും മന്ത്രി പറഞ്ഞു. എല്ലാവരും സംവരണത്തിന് അന്പതു ശതമാനം പരിധിയുടെ കാര്യമാണ് ചൂണ്ടിക്കാട്ടുന്നത്. എന്നാൽ, ഭരണഘടനയിൽ ഇക്കാര്യം പറഞ്ഞിട്ടില്ല. അന്പതു ശതമാനം സംവരണ പരിധി സുപ്രീംകോടതി നിശ്ചയിച്ചതാണ്. തങ്ങൾ ഈ ബില്ലിലൂടെ ചരിത്രം രചിക്കുകയാണെന്നും മന്ത്രി അവകാശപ്പെട്ടു.
ബില്ലിനെ അനുകൂലിക്കുന്നു എങ്കിലും ഇത് അവതരിപ്പിച്ച രീതിയെ അപലപിക്കുന്നു എന്നാണ് കോണ്ഗ്രസ് നേതാവ് കപിൽ സിബൽ പറഞ്ഞത്. ബില്ലിന് മൂന്നു പ്രധാന അപാകതകളാണുള്ളത്. സംവരണം തീരുമാനിക്കാൻ എന്തു തരം സർവേയാണ് നടത്തിയത്, എന്തു തരം വിവരങ്ങളാണ് ഇതിനായി ശേഖരിച്ചത്, എങ്ങനെ ഇതു നടപ്പാക്കും? ബിജെപിയുടെ പരിതാപകരമായ അവസ്ഥ ഈ ബില്ലിലൂടെ മറികടക്കാമെന്നാണ് അവർ കരുതുന്നത്. തൊഴില്ലായ്മയിൽ കരയുന്ന അവസ്ഥയാണ് രാജ്യത്തിന്റേത്.നോട്ടു നിരോധനം പോലെ തന്നെ ഈ ബില്ലും വൻ പരാജയമായിരിക്കുമെന്നും കപിൽ സിബൽ പറഞ്ഞു.
സ്വകാര്യമേഖലയിലും സംവരണം വേണമെന്ന് മന്ത്രി രാം വിലാസ് പാസ്വാൻ ആവശ്യപ്പെട്ടു.
സാന്പത്തിക സംവരണം സർക്കാരിന്റെയും ബിജെപിയുടെയും തെരഞ്ഞെടുപ്പു തന്ത്രം മാത്രമാണെന്ന് സിപിഎമ്മിലെ എളമരം കരീം പറഞ്ഞു.
ലോകത്ത് എല്ലായിടത്തും കാണാനാകുമെങ്കിലും പ്രധാനമന്ത്രി മോദിയെ പാർലമെന്റിൽ മാത്രം കാണാനില്ലെന്ന് കോൺഗ്രസിലെ ആനന്ദ് ശർമ കുറ്റപ്പെടുത്തി. തങ്ങളെന്തോ തെറ്റു ചെയ്തു എന്ന തോന്നലിൽ നിന്നാണ് ബിജെപി ഇപ്പോൾ ബില്ലുമായി എത്തിയിരിക്കുന്നത്. പൊതുമേഖലയിൽ ഉൾപ്പെടെ ആളുകൾക്കു തൊഴിൽ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. പുതിയ തൊഴിൽ അവസരങ്ങളും ഉണ്ടാകുന്നില്ല. കോണ്ഗ്രസ് സാന്പത്തിക സംവരണത്തെ പിന്തുണച്ചിരുന്നു എന്നത് കൊണ്ട് മാത്രമാണ് ബില്ലിനെ അനുകൂലിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് തൊഴിൽ തന്നെയില്ലെങ്കിൽ ഈ സംവരണം കൊണ്ട് ജനങ്ങൾക്ക് എന്താണ് ഉപകാരമുള്ളതെന്നു സമാജ്വാദി പാർട്ടിയിലെ രാംഗോപാൽ യാദവ് ചോദിച്ചു.ഭരണഘടനയുടെ അടിസ്ഥാന ഘടന തന്നെ ലംഘിക്കുന്ന ഒരു നിയമനിർമാണം നടത്തരുതെന്നാണ് അണ്ണാഡിഎംകെയിലെ എ. നവനീത കൃഷ്ണൻ പറഞ്ഞത്. തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ പരാജയപ്പെട്ട സർക്കാരാണ് സാന്പത്തിക സംവരണ ബില്ലുമായി എത്തിയിരിക്കുന്നതെന്ന് തൃണമൂൽ കോണ്ഗ്രസിലെ ഡെറിക് ഒബ്രിയൻ കുറ്റപ്പെടുത്തി. പത്തു ശതമാനം സംവരണം പ്രായോഗികമാകില്ലെന്ന് ബിജെഡിയിലെ പ്രസന്ന ആചാര്യ ചൂണ്ടിക്കാട്ടി.
ബില്ലിൽ അടിമുടി ആശയക്കുഴപ്പങ്ങളാണെന്ന് ടിഡിപിയിലെ വൈ.എസ്. ചൗധരി പറഞ്ഞു. ശരിയായ കാര്യം തെറ്റാക്കി മാറ്റുകയാണ് സർക്കാർ ഈ ബില്ലിലൂടെ ചെയ്യുന്നതെന്ന് ഡിഎംകെയിലെ കനിമൊഴി കുറ്റപ്പെടുത്തി.
സാന്പത്തിക സംവരണ ബിൽ രാജ്യസഭയിൽ പാസായി
12:59 AM Jan 10, 2019 | Deepika.com