ന്യൂഡൽഹി: അടുത്തിടെ നടന്ന സംസ്ഥാന തെരഞ്ഞെടുപ്പുകളിൽ കർഷകരുടെ കരുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മനസിലായെന്ന് കോണ്ഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധി. കോണ്ഗ്രസിനെ അധികാരത്തിലേറ്റിയാൽ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും കർഷകരുടെ കടം എഴുതിത്തള്ളുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
റഫാൽ ചർച്ചയിൽ ലോക്സഭയിൽ ഒരു മിനിറ്റുപോലും നിൽക്കാനാകാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒളിച്ചോടി. 56 ഇഞ്ചുകാരനായ ചൗക്കിധാർ പാർലമെന്റിലെ ചർച്ചയിൽ പങ്കെടുക്കാനാകാതെ ഒരു മഹിളയുടെ പിന്നിൽ ഒളിച്ചെന്ന് രാഹുൽ പരിഹസിച്ചു. മോദിയുടെയും പ്രതിരോധമന്ത്രി നിർമല സീതാരാമന്റെയും പേരു പറയാതെയായിരുന്നു രാഹുലിന്റെ പ്രയോഗം.
അഴിമതിയെക്കുറിച്ചുള്ള തന്റെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ പ്രതിരോധമന്ത്രിക്കു കഴിഞ്ഞില്ല. വിമാനനിർമാണത്തിൽ പരിചയം പോലുമില്ലാത്ത അനിൽ അംബാനിയുടെ കന്പനിക്ക് ഒരു ലക്ഷം കോടിയുടെ കരാർ നൽകിയതിൽ താത്പര്യം വ്യക്തമാണ്. യുപിഎ സർക്കാരിന്റെ കാലത്ത് പൊതുമേഖലാ സ്ഥാപനമായ എച്ച്എഎൽ കന്പനിക്കു കരാർ നൽകാനുള്ള നടപടികൾ അട്ടിമറിച്ചാണു ചങ്ങാത്ത മുതലാളിയെ മോദി സഹായിച്ചത്.
റഫാൽ ഇടപാടിനെക്കുറിച്ചു സംയുക്ത പാർലമെന്ററി സമിതി (ജെപിസി) അന്വേഷണം കൂടിയേ തീരൂവെന്നും കോണ്ഗ്രസ് അധ്യക്ഷൻ ആവർത്തിച്ച് ആവശ്യപ്പെട്ടു. നിയമസഭാ തെരഞ്ഞെടുപ്പു വിജയം ആഘോഷിക്കാൻ ആദ്യമായി രാജസ്ഥാനിലെത്തിയ രാഹുൽ ഗാന്ധി ജയ്പുരിൽ നടന്ന കർഷക റാലിയിലാണ് പ്രധാനമന്ത്രി മോദിക്കെതിരേ രൂക്ഷവിമർശനം നടത്തിയത്. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് അടക്കം കോണ്ഗ്രസ് ഭരണ സംസ്ഥാനങ്ങളിലെ കർഷകരുടെ കടങ്ങൾ എഴുതിത്തള്ളുമെന്ന വാഗ്ദാനം പാലിച്ചു.
കർഷകർ പിന്നോട്ടു ചുവടുവച്ചാണ് നിൽക്കുന്നത്. ആ നില മാറി സിക്സറുകൾ അടിക്കണം. അതിനായി കാർഷികോത്പന്നങ്ങളുടെ കയറ്റുമതി, സാങ്കേതികവിദ്യയുടെ ഉപയോഗം, ഭക്ഷ്യസംസ്കരണ യൂണിറ്റുകൾ തുടങ്ങിവയെല്ലാം ഉപയോഗപ്പെടുത്തണം. പുതിയൊരു ഹരിതവിപ്ലവം ഇനി ആവശ്യമാണെന്ന് രാഹുൽ പറഞ്ഞു. രാജസ്ഥാനിൽ അഞ്ചു വർഷത്തേക്ക് കർഷകരുടെ വൈദ്യുതി നിരക്ക് കൂട്ടില്ലെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് പ്രഖ്യാപിച്ചു.
ജോർജ് കള്ളിവയലിൽ
രാജ്യം മുഴുവൻ കാർഷികകടം എഴുതിത്തള്ളും: രാഹുൽ
12:59 AM Jan 10, 2019 | Deepika.com