ന്യൂഡൽഹി: സിബിഐ ഡയറക്ടർ അലോക് വർമയ്ക്കെതിരായ ആരോപണങ്ങൾ പരിശോധിക്കാൻ ഡയറക്ടർ നിയമനത്തിനുള്ള ഉന്നതാധികാര സമിതി ഇന്നലെ രാത്രി ചേർന്നെങ്കിലും തീരുമാനമായില്ല.
പ്രധാനമന്ത്രി മോദി, വലിയ പ്രതിപക്ഷ കക്ഷിയായ കോൺഗ്രസിന്റെ മല്ലികാർജുൻ ഖാർഗേ, ചീഫ് ജസ്റ്റീസിനു പകരം നിയുക്തനായ ജസ്റ്റീസ് എ.കെ. സിക്രി എന്നിവരാണു സമിതിയിലുള്ളത്. ആരോപണങ്ങളും കേന്ദ്ര വിജിലൻസ് കമ്മീഷന്റെ റിപ്പോർട്ടും വർമയുടെ മറുപടിയുമാണു സമിതി പരിഗണിക്കുന്നത്. റിപ്പോർട്ട് വലുതായതിനാൽ പഠിക്കാൻ കൂടുതൽ സമയം വേണമെന്നു സമിതി വിലയിരുത്തി.
സമിതി ഇന്നും ചേരും. വർമയ്ക്കെതിരായ കേസിൽ വാദം കേട്ടു വിധി പറയുന്ന സാഹച ര്യത്തിലാണ് തുടർ നടപടികൾ നിശ്ചയിക്കാനുള്ള സമിതിയിൽ നിന്നു വിട്ടുനിൽക്കാൻ ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയി തീരുമാനിച്ചത്. വർമയെ സിബിഐ ഡയറക്ടർ സ്ഥാനത്തു നിന്നു മാറ്റിയ കേന്ദ്ര സർക്കാർ നടപടി ചൊവ്വാഴ്ച ചീഫ് ജസ്റ്റീസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് റദ്ദാക്കിയിരുന്നു. ഡയറക്ടറെ നിയമിക്കുന്ന ഉന്നതാധികാര സമിതിക്കു മാത്രമേ ഡയറക്ടറെ മാറ്റുന്ന കാര്യത്തിൽ തീരുമാനമെടുക്കാനാവൂ എന്നു കോട തി വ്യക്തമാക്കി.ഉത്തരവിന്റെ അടിസ്ഥാനത്തിൽ സിബിഐ ഡയറക്ടറായി വീണ്ടും അലോക് വർമ ചുമതലയേറ്റെടുത്തു. ജനുവരി 31 വരെയാണ് ഇദ്ദേഹത്തിന്റെ കാലാവധി.
സിബിഐ : സമിതി യോഗം തീരുമാനമെടുത്തില്ല
12:59 AM Jan 10, 2019 | Deepika.com