ന്യൂഡൽഹി: തൊഴിൽ, വിദ്യാഭ്യാസ മേഖലയിൽ പത്തു ശതമാനം സാന്പത്തിക സംവരണം ഏർപ്പെടുത്താനുള്ള കേന്ദ്ര സർക്കാർ നീക്കത്തെ സ്വാഗതം ചെയ്തു കോണ്‍ഗ്രസ്.
എന്നാൽ, ഇപ്പോഴെടുത്ത തീരുമാനം പൊതു തെരഞ്ഞെടുപ്പു മുന്നിൽ കണ്ടുള്ള തട്ടിപ്പു മാത്രമാണെന്നു കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുർജേവാല പറഞ്ഞു. ഇതിന് സർക്കാർ മറുപടി പറയണം. സാന്പത്തിക സംവരണം വാഗ്ദാനം ചെയ്യുന്പോൾ അതിനനുസരിച്ചു തൊഴിൽ അവസരങ്ങൾ എവിടെയെന്നു സർക്കാർ വ്യക്തമാക്കണം. കഴിഞ്ഞ വർഷം മാത്രം 1.10 കോടി തൊഴിൽ നഷ്ടം ഉണ്ടായെന്നാണ് കണക്ക്. അഞ്ചു വർഷം കൊണ്ട് 10 കോടി പേർക്ക് തൊഴിൽ വാഗ്ദാനം ചെയ്ത ബിജെപിക്ക് ഒന്‍പതു ലക്ഷം തൊഴിൽ പോലും നൽകാനായില്ല. 24 ലക്ഷം ഒഴിവുകൾ നികത്താൻ കഴിഞ്ഞിട്ടില്ല.
രാജ്യത്തെ പാവപ്പെട്ടവരെ നോട്ടു നിരോധനവും ജിഎസ്ടിയിലെ അപാകതകൾ കൊണ്ടും ആക്രമിച്ച സർക്കാരാണിത്. വ്യാപാര മേഖലയും മറ്റും നേരിടുന്ന പ്രതിസന്ധി മൂലമാണ് തൊഴിൽ നഷ്ടവും സാന്പത്തിക മാന്ദ്യവും ഉണ്ടായത്. 10 ശതമാനം സംവരണം പ്രഖ്യാപിച്ച് യുവാക്കളുടെ സ്വപ്നങ്ങളെ വീണ്ടും വേട്ടയാടുകയാണ് സർക്കാർ ചെയ്യുന്നത്. സാന്പത്തിക സംവരണത്തെ കോണ്‍ഗ്രസ് പിന്തുയ്ണക്കുന്നു. സംവരണത്തിന്റെ പരിധിക്കു പുറത്തു നിൽക്കുന്ന വിഭാഗങ്ങൾ നേരിടുന്ന പിന്നോക്കാവസ്ഥ കണക്കിലെടുക്കേണ്ടതുണ്ട്. നിലവിലെ സംവരണ ആനുകൂല്യങ്ങളിൽ തൊടാതെ ആ വിഷയം പരിഗണിക്കാൻ സാധിക്കണമെന്നും സുർജേവാല പറഞ്ഞു.
സാന്പത്തിക സംവരണത്തെ സ്വാഗതം ചെയ്തു കോൺഗ്രസ്
11:52 PM Jan 07, 2019 | Deepika.com