ന്യൂഡൽഹി: റഫാൽ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പാർലമെന്റിൽ ചർച്ചയ്ക്കു വിളിച്ച് കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. വ്യോമയാന നിർമാണ രംഗത്തെ പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിനെ ദുർബലപ്പെടുത്താനുള്ള ശ്രമങ്ങളാണ് സർക്കാർ നടത്തുന്നതെന്നും രാഹുൽ ആരോപിച്ചു. പതിനഞ്ചു മിനിറ്റ് നേരം മോദിയുമായി സംവാദത്തിന് അവസരം ലഭിച്ചാൽ രാജ്യം മുഴുവൻ റഫാൽ ഇടപാടിനു പിന്നിലെ സത്യം അറിയുമെന്നും രാഹുൽ പറഞ്ഞു.
റഫാൽ ചർച്ചയിൽ ലോക്സഭയ്ക്കുള്ളിൽ ധാരാളം സംസാരിച്ച പ്രതിരോധ മന്ത്രി നിർമല സീതാരാമൻ, താൻ ഉന്നയിച്ച ചോദ്യങ്ങൾക്കൊന്നും തന്നെ ഉത്തരം നൽകിയില്ല. റഫാൽ ഇടപാടിൽ പ്രധാനമന്ത്രിയുടെ ഇടപെടലിനെ പ്രതിരോധമന്ത്രി ചോദ്യം ചെയ്തിരുന്നോ എന്നും രാഹുൽ ചോദിച്ചു. വിഷയത്തിൽ പാർലമെന്റിൽ ദീർഘമായി സംസാരിച്ച മന്ത്രി പ്രധാനമന്ത്രി ഇടപെട്ടോ എന്ന ചോദ്യത്തിന് ഒരുത്തരവും നൽകിയില്ല. എച്ച്എഎലിന് കരാർ നൽകി സർക്കാർ സഹായിക്കുകയാണെന്ന് പ്രതിരോധമന്ത്രി ലോക്സഭയിൽ പറഞ്ഞത് കള്ളമാണെന്നും രാഹുൽ പാർലമെന്റിന് പുറത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
എച്ച്എഎലിന് ഒരു കോടിയുടെ കരാർ നൽകിയെന്ന് പറഞ്ഞു പ്രതിരോധ മന്ത്രി ലോക്സഭയെ തെറ്റിദ്ധരിപ്പിച്ചു. കോണ്ഗ്രസ് കരാറിൽ ഉന്നയിച്ച ആശങ്കകൾ തെറ്റാണെന്നാണ് മന്ത്രി പറഞ്ഞത്. 20,000 കോടി രൂപ കൈപ്പറ്റിയിട്ടും ഫ്രഞ്ചു കന്പനിയായ ദസോ ഒരു വിമാനം പോലും നിർമിച്ചു നൽകിയിട്ടില്ല. പൂർത്തിയാക്കിയ പദ്ധതികൾക്ക് 15,700 കോടി രൂപ കിട്ടാനുള്ളതിൽ എച്ച്എഎലിന് ഒറ്റ രൂപ പോലും സർക്കാർ ഇതുവരെ നൽകിയിട്ടില്ലെന്നും രാഹുൽ കുറ്റപ്പെടുത്തി. പണം നൽകാതെ എച്ച്എഎലിനെ ദുർബലപ്പെടുത്തുകയാണ് സർക്കാരിന്റെ ലക്ഷ്യം. രാജ്യത്തിന്റെ പൊതു മേഖലാ സ്ഥാപനത്തെ തകർത്ത് കേന്ദ്ര സർക്കാർ അംബാനിക്ക് സമ്മാനങ്ങൾ നൽകുകയാണ്. പാർലമെന്റിൽ പ്രധാനമന്ത്രി ഇക്കാര്യങ്ങളിൽ നേരിട്ടു സംവാദത്തിന് തയാറാണോ എന്നും രാഹുൽ ചോദിച്ചു.
റഫാൽ: മോദിയെ വെല്ലുവിളിച്ച് വീണ്ടും രാഹുൽ
11:52 PM Jan 07, 2019 | Deepika.com