മുംബൈ: ബാങ്കുകൾക്കു വായ്പക്കുടിശിക വരുത്തി രാജ്യം വിട്ട മദ്യവ്യവസായി വിജയ് മല്യയെ വിദേശത്ത് അഭയം തേടിയ സാന്പത്തിക കുറ്റവാളിയായി (എഫ്ഇഒ) പ്രത്യേക കോടതി പ്രഖ്യാപിച്ചു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ഹർജിയെത്തുടർന്നാണു നടപടി. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ നിലവിൽ വന്ന എഫ്ഇഒ നിയമപ്രകാരം സാന്പത്തിക കുറ്റവാളിയായി പ്രഖ്യാപിക്കുന്ന ആദ്യ വ്യക്തിയാണ് മല്യ.
ഇന്ത്യയിലെ ബാങ്കുകൾക്കു വായ്പാ കുടിശിക വരുത്തി യുകെയിൽ അഭയം തേടിയ മല്യയെ സാന്പത്തിക കുറ്റവാളിയായി പ്രഖ്യാപിക്കണമെന്നും എഫ്ഇഒ നിയമമനുസരിച്ച് സ്വത്തുകൾ കേന്ദ്രസർക്കാരിന്റെ അധീ നതയിൽ കൊണ്ടുവരണമെന്നുമാവശ്യപ്പെട്ടാണ് ഇഡി പ്രത്യേക കോടതിയെ സമീപിച്ചത്. പ്രത്യേക കോടതി ജഡ്ജി എം.എസ്. അസ്മിയാണ് ഉത്തരവിട്ടത്. 2016 മാർച്ചിലാണ് മല്യ രാജ്യം വിട്ടത്. വായ്പയെടുത്ത തുക മാത്രം തിരിച്ചടയ്ക്കാമെന്നു മല്യ വാഗ്ദാനം ചെയ്തിരുന്നെങ്കിലും അതു തള്ളിയാണ് കോടതി ഉത്തരവ്.
ഒളിച്ചോടിയ സാന്പത്തിക കുറ്റവാളി (എഫ്ഇഒ) ആയി പ്രഖ്യാപിച്ചതു വഴി വിജയ് മല്യയുടെ സ്വത്തുക്കൾ കണ്ടു കെട്ടാനുള്ള നടപടി തുടങ്ങാൻ കഴിയും. പ്രത്യേക കോടതിയുടെ വിധിക്കെതിരേ 30 ദിവസത്തിനകം മല്യക്കു ഹൈക്കോടതിയെ സമീപിക്കാം.
ബാങ്കുകാർക്ക് 9000 കോടിയിൽപരം രൂപ കൊടുത്തു തീർക്കാനുള്ള മല്യയുടെ 12,500 കോടി രൂപയുടെ സ്വത്തുക്കൾ പിടിച്ചടക്കാനാണ് ഇഡി അപേക്ഷ സമർപ്പിച്ചിരിക്കുന്നത്. ബ്രിട്ടനിലെ കോടതി കഴിഞ്ഞമാസം പത്തിനാണ് മല്യയെ ഇന്ത്യയിലേക്കു കുറ്റ വിചാരണയ്ക്കായി അയയ്ക്കാം എന്നു വിധിച്ചത്. ആ കേസിലും അപ്പീൽ നടപടി തുടരുകയാണ്. രത്ന വ്യാപാരികളായ നീരവ് മോദി, അമ്മാവൻ മെഹുൽ ചോക്സി എന്നിവരെയും ഒളിച്ചോടിയ സാന്പത്തിക കുറ്റവാളികളായി പ്രഖ്യാപിക്കാൻ ഇഡി ഹർജി നൽകിയിട്ടുണ്ട്.
വിജയ് മല്യ ഒളിച്ചോടിയ സാന്പത്തിക കുറ്റവാളി
01:10 AM Jan 06, 2019 | Deepika.com