ന്യൂഡൽഹി: റഫാൽ ചർച്ചയിൽ പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾക്കും ആരോപണങ്ങൾക്കും നേരിട്ട് ഉത്തരം നൽകാതെ പ്രത്യാരോപണങ്ങൾ നടത്തിയും മുൻ സർക്കാരിനെ കുറ്റപ്പെടുത്തിയും പ്രതിരോധ മന്ത്രി നിർമല സീതാരാമൻ. റഫാൽ ഇടപാടിലെ ക്രമക്കേടുകളെക്കുറിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി സഭയിൽ മറുപടി പറയണമെന്നു പ്രതിപക്ഷം നിരന്തരം ആവശ്യം ഉയർത്തുന്നതിനിടെയാണ് നിർമല സീതാരാമൻ വിഷയത്തിൽ മറുപടി നൽകിയത്.
റഫാൽ ഇടപാട് ബൊഫോഴ്സ് ഇടപാട് പോലെ ഒരു അഴിമതിയല്ലെന്നും അതു രാജ്യസുരക്ഷയെ കരുതിയുള്ള ഇടപാടാണെന്നും റഫാൽ ഇടപാടിലെ സുതാര്യതയും കരുതലും മോദിയെ വീണ്ടും അധികാരത്തിൽ എത്തിക്കുമെന്നും മന്ത്രി അവകാശപ്പെട്ടു.
പ്രസംഗത്തിനൊടുവിൽ ഒരുവേള പ്രതിപക്ഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കള്ളനെന്നു വിളിച്ചെന്നും പ്രതിരോധ മന്ത്രി കള്ളം പറഞ്ഞു എന്നാരോപിച്ചു എന്നും പറഞ്ഞ് നിർമല സീതാരാമൻ വൈകാരികമായി സംസാരിച്ചു. താൻ ഒരിടത്തരം കുടുംബ പശ്ചാത്തലത്തിൽ നിന്നാണു വരുന്നത്. പ്രധാനമന്ത്രി സാന്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബ പശ്ചാത്തലത്തിൽ നിന്നും. തങ്ങളെ അപമാനിച്ചാൽ നിങ്ങൾ വേദനിക്കുമെന്നു പറഞ്ഞു പ്രതിപക്ഷത്തിന് നേരേ വിരൽ ചൂണ്ടി അതിവൈകാരികമായാണ് മന്ത്രി സംസാരിച്ചത്.
എന്നാൽ, റഫാൽ ഇടപാടിൽ താൻ പ്രതിരോധ മന്ത്രി നിർമല സീതാരാമനെയോ മുൻ പ്രതിരോധ മന്ത്രി മനോഹർ പരീക്കറെയോ അല്ല കുറ്റപ്പെടുത്തുന്നതെന്നും മറിച്ച് എല്ലാ ആരോപണങ്ങളും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നേർക്കു തന്നെയാണെന്നും വ്യക്തമാക്കി രാഹുൽ പ്രതിരോധത്തിന്റെ മുനയൊടിച്ചു. പ്രതിരോധ മന്ത്രി ലോക്സഭയിൽ ഇന്നലെ രണ്ടു മണിക്കൂറെടുത്തു നൽകിയ മറുപടിയിൽ ഒരിക്കൽ പോലും അനിൽ അംബാനിയുടെ പേര് പരാമർശിക്കാതെ ഇരുന്നതെന്താണെന്നും രാഹുൽ ചോദിച്ചു.
റഫാൽ കരാറിലേക്കു അനിൽ അംബാനിയുടെ റിലയൻസിനെ എത്തിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്നു മുൻ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാൻസേ ഒളാന്ദ് പറഞ്ഞിട്ടുണ്ട്. ഇക്കാര്യം തെറ്റാണെങ്കിൽ നരേന്ദ്ര മോദി ഫോണിൽ വിളിച്ചു ഒളാന്ദിനോട് ഇത്തരം കാര്യങ്ങൾ പറഞ്ഞു നടക്കരുതെന്നു പറയണം. എന്നാൽ, മോദി ഈ ആരോപണങ്ങളിൽ മൗനം പാലിക്കുകയാണെന്നും രാഹുൽ കുറ്റപ്പെടുത്തി.
സെബി മാത്യു
പ്രതിരോധിച്ച് നിർമല, തിരിച്ചടിച്ച് രാഹുൽ
01:04 AM Jan 05, 2019 | Deepika.com