ന്യൂഡൽഹി: റഫാൽ പോർവിമാന ഇടപാടിലെ അഴിമതിയെക്കുറിച്ച് ലോക്സഭയിൽ ഇന്നലെ നടന്ന ചർച്ചയ്ക്കിടയിൽ ധനമന്ത്രി അരുണ് ജയ്റ്റ്ലി തന്നെക്കുറിച്ചു പറഞ്ഞതടക്കമെല്ലാം സത്യവിരുദ്ധവും ശുദ്ധ കള്ളങ്ങളുമാണെന്നു മുൻ പ്രതിരോധമന്ത്രി എ.കെ. ആന്റണി.
റഫാൽ അഴിമതിയെക്കുറിച്ചു രാഹുൽ ഗാന്ധി അക്കമിട്ടു നടത്തിയ ആരോപണങ്ങൾക്കൊന്നും ജയ്റ്റ്ലി മറുപടി പറഞ്ഞില്ല. എന്നാൽ, തനിക്കെതിരേ അദ്ദേഹം നടത്തിയ പരാമർശങ്ങൾ പൂർണമായും വസ്തുതാവിരുദ്ധവും അസംബന്ധങ്ങളുമാണെന്ന് ആന്റണി ദീപികയോടു പറഞ്ഞു. വിശദമായി പിന്നീടു പ്രതികരിക്കുമെന്നും ആന്റണി വ്യക്തമാക്കി. എന്നാൽ, ലോക്സഭയിൽ ഇന്നലെ ധനമന്ത്രി പറഞ്ഞത് പച്ചക്കള്ളങ്ങളാണെന്ന് മുൻ പ്രതിരോധമന്ത്രി തറപ്പിച്ചു പറഞ്ഞു.
സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമെതിരേ നടത്തിയ കടന്നാക്രമണങ്ങൾക്കിടെ എ.കെ. ആന്റണിക്കെതിരേയും നിശിത വിമർശനങ്ങളും ആരോപണങ്ങളുമാണ് ജയ്റ്റ്ലി ഉയർത്തിയത്. രാജ്യസുരക്ഷയ്ക്ക് അത്യാവശ്യമായിരുന്ന റഫാൽ യുദ്ധവിമാനങ്ങൾ സ്വന്തമാക്കുന്നത് വൈകിപ്പിച്ചത് പ്രതിരോധമന്ത്രിയായിരുന്ന എ.കെ. ആന്റണി എന്ന ഈ ലളിത മനുഷ്യൻ ആണെന്ന് ജയ്റ്റ്ലി പരിഹസിച്ചു. ടെൻഡർ വിളിക്കാനായി റഫാലിനെ ഷോർട്ട് ലിസ്റ്റു ചെയ്ത് അംഗീകരിച്ചത് ആന്റണിയാണ്.
എന്നാൽ ഒരു വശത്ത് റഫാലിനെ അംഗീകരിച്ച ഈ പാവം മന്ത്രി മറുവശത്തു റഫാലിനെ തെരഞ്ഞെടുത്ത രീതിയെക്കുറിച്ച് അന്വേഷണം വേണമെന്നു രേഖപ്പെടുത്തി. തങ്ങൾ വാണിജ്യം നടത്തിയിട്ടുള്ളവരുടേതല്ല തെരഞ്ഞടുത്ത വിമാനം എങ്കിൽ തീരുമാനം വൈകിപ്പിക്കുകയാണു യുപിഎയുടെ പ്രത്യേകത. രാജ്യം കണ്ട ഏറ്റവും കഴിവുകെട്ട പ്രതിരോധമന്ത്രിയാണ് ആന്റണിയെന്നും ധനമന്ത്രി ആരോപിച്ചു.
ജോർജ് കള്ളിവയലിൽ
ആന്റണിക്കെതിരേ ജയ്റ്റ്ലി; പച്ചക്കള്ളമെന്ന് ആന്റണി
10:29 PM Jan 02, 2019 | Deepika.com