ബംഗളൂരു: കർണാടകയിലെ സുലിവാടി മാരമ്മ ക്ഷേത്രത്തിൽ പ്രസാദം കഴിച്ച് 15 പേർ മരിച്ച സംഭവം പുതിയ വഴിത്തിരിവിലേക്ക്. ക്ഷേത്രത്തിന്റെ വരുമാനം പങ്കിടുന്നത് സംബന്ധിച്ച് രണ്ടു വിഭാഗങ്ങൾ തമ്മിലുള്ള തർക്കത്തെത്തുടർന്ന് പ്രസാദത്തിൽ വിഷം കലർത്തിയതായി പോലീസ് സംശയിക്കുന്നു. ചൊവ്വാഴ്ച ആരോഗ്യവകുപ്പിലെ ദുന്തമ്മ (51) മരിച്ചതോടെ പ്രസാദം കഴിച്ചതിനെത്തുടർന്ന് മരിച്ചവരുടെ എണ്ണം 15 ആയി.
ആരോഗ്യപ്രശ്നത്തെത്തുടർന്ന് 100 പേർ വിവിധ ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിൽ 21 പേർ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിലാണ്. പ്രസാദത്തിലൂടെയാണ് വിഷബാധയുണ്ടായതെന്ന് സർക്കാർ തിങ്കളാഴ്ച സ്ഥിരീകരിച്ചെങ്കിലും കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.
ക്ഷേത്രവരുമാനം പങ്കുവയ്ക്കുന്നത് സംബന്ധിച്ച് ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ തർക്കമാണ് സംഭവത്തിനു പിന്നിലെന്ന് പേര് വെളിപ്പെടുത്താത്ത പോലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു. കിച്ചുഗുട്ടി മാരമ്മ ക്ഷേത്രത്തിനു കോടിക്കണക്കിനു രൂപയുടെ സംഭാവനയാണ് ലഭിക്കുന്നത്. വെള്ളിയാഴ്ച ക്ഷേത്രഗോപുരത്തിന്റെ ശിലാന്യാസച്ചടങ്ങിനു ശേഷം 150 പേർക്കാണ് പ്രസാദം വിതരണം ചെയ്തത്.
പ്രസദാം കഴിച്ച് 15 പേർ മരിച്ച സംഭവം: രണ്ടു വിഭാഗങ്ങൾ തമ്മിലുള്ള തർക്കത്തെത്തുടർന്ന് പ്രസാദത്തിൽ വിഷം കലർത്തിയെന്നു പോലീസ്
12:58 AM Dec 19, 2018 | Deepika.com