ന്യൂഡൽഹി: സിക്ക് വിരുദ്ധ കലാപക്കേസിൽ മുതിർന്ന കോണ്ഗ്രസ് നേതാവ് സജ്ജൻ കുമാറിനു ജീവപര്യന്തം തടവ് ശിക്ഷ. സജ്ജൻ കുമാറിനെ വെറുതെവിട്ട വിചാരണക്കോടതി വിധി റദ്ദാക്കിക്കൊണ്ടാണ് ഡൽഹി ഹൈക്കോടതിയുടെ ഉത്തരവ്. 1984 നവംബർ ഒന്നിന് ഡൽഹി രാജ്നഗറിലെ ഒരു കുടുംബത്തിലെ അഞ്ചു പേരെ കൊലപ്പെടുത്തിയ സംഭവത്തിലാണ് നടപടി.
ജസ്റ്റീസുമാരായ എസ്. മുരളീധർ, വിനോദ് ഗോയൽ എന്നിവരുടെ ബെഞ്ചാണ് വിധി പറഞ്ഞത്. സിക്ക് വിരുദ്ധ കലാപത്തെ ഗുജറാത്ത്, കാൻഡമാൽ, മുസഫർ നഗർ അടക്കമുള്ള കലാപ സംഭവങ്ങൾക്കൊപ്പം പരാമർശിച്ച ഡിവിഷൻ ബെഞ്ച്, ഇത്തരം സംഭവങ്ങൾക്ക് രാഷ്ട്രീയ പരിരക്ഷ ലഭിക്കുന്നതിനാൽ കൂട്ടക്കൊലകളിലെ കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരികയെന്നത് നീതിന്യായവ്യവസ്ഥ നേരിടുന്ന വലിയ വെല്ലുവിളിയാണെന്നും ചൂണ്ടിക്കാട്ടി. മനുഷ്യരാശിക്കെതിരേയുള്ള കുറ്റകൃത്യങ്ങളോ വംശഹത്യയോ നമ്മുടെ നിയമങ്ങൾ ശരിയായ വിധത്തിൽ അഭിമുഖീകരിക്കുന്നില്ല. നിയമത്തിലെ ആ വിടവ് നികത്തേണ്ടതുണ്ടെന്നും 203 പേജുള്ള വിധിന്യായത്തിൽ ഹൈക്കോടതി പറയുന്നു.
1947ൽ ഇന്ത്യ വിഭജന കാലത്താണ് ഏറ്റവും വലിയ കൊടും ക്രൂരത രാജ്യം നേരിട്ടത്. 37 വർഷത്തിനുശേഷം അതേ രീതിയിലുള്ള ഘോരമായ മനുഷ്യദുരന്തം നേരിട്ടു. 1984 നവംബർ ഒന്നിനും നാലിനും ഇടയിൽ ഡൽഹിയിൽ മാത്രം ക്രൂരമായി കൊല്ലപ്പെട്ടത് 2,733 സിക്കുകാരാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഇത്തരത്തിലുള്ള കൂട്ടക്കൊലകൾ പിന്നെയും രാജ്യത്ത് തുടരുകയാണ്.
1993ൽ മുംബൈയിൽ, 2002ൽ ഗുജറാത്തിൽ, 2008ൽ ഒഡീഷയിലെ കൻഡമാൽ, 2013ൽ മുസഫർ നഗറിൽ. ഇവയിലെല്ലാം പൊതുവായി കാണാൻ കഴിയുന്നത് ന്യൂനപക്ഷങ്ങളെ ലക്ഷ്യമാക്കിയുള്ളതാണെന്നും അതിനു നേതൃത്വം വഹിച്ചവരെല്ലാം രാഷ്ട്രീയ നേതൃത്വത്തിലുള്ളവരാണെന്നതുമാണ്. അവർ ക്രമസമാധാന സംവിധാനങ്ങളുടെ സഹായം ലഭിച്ചവരാണ്. അതിലൂടെ അവർ വിചാരണയിൽ നിന്നും ശിക്ഷയിൽ നിന്നും ഒഴിവാക്കപ്പെട്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
സജ്ജൻ കുമാറിനു ജീവപര്യന്തം
01:07 AM Dec 18, 2018 | Deepika.com