ന്യൂഡൽഹി: ലൈംഗികപീഡന പരാതിയിൽ പി.കെ. ശശി എംഎൽഎയ്ക്കു കിട്ടിയത് ചെറിയ ശിക്ഷയല്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ശിക്ഷാ കാലാവധി കഴിഞ്ഞാലും ശശി പഴയ ചുമതലകളിലേക്ക് എത്തണമെന്നില്ല. നിലവിൽ അദ്ദേഹം എംഎൽഎ സ്ഥാനം രാജിവയ്ക്കേണ്ടതില്ല. അന്വേഷണ റിപ്പോർട്ട് കേന്ദ്ര കമ്മിറ്റി പൂർണമായി കണ്ടിട്ടില്ലെന്നും സീതാറാം യെച്ചൂരി പറഞ്ഞു.
സംസ്ഥാന സമിതി നൽകിയ കണ്ടെത്തലുകളാണ് കേന്ദ്ര കമ്മിറ്റി പരിശോധിച്ചത്. ആറ് മാസത്തേക്കു പ്രാഥമികാംഗത്വത്തിൽ നിന്നു പുറത്താക്കുകയാണ് ശശിക്കെതിരേ ഉണ്ടായിരിക്കുന്നത്. ആറ് മാസത്തെ സസ്പെൻഷൻ ചെറിയ ശിക്ഷയല്ല. സസ്പെൻഷൻ കഴിഞ്ഞാലേ ശശിക്ക് പാർട്ട് അംഗത്വത്തിലേക്കു വരാൻ സാധിക്കൂ. സസ്പെൻഡ് ചെയ്യുക എന്നാൽ നിലവിൽ പാർട്ടിയിൽ ഇല്ലെന്നാണ് അർഥമാക്കുന്നതെന്നും ജനറൽ സെക്രട്ടറി വിശദമാക്കി.
അതേസമയം, അന്വേഷണ സമിതി റിപ്പോർട്ടിലെ വിവാദമായ പരാമർശങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് താൻ അന്വേഷണ റിപ്പോർട്ട് കണ്ടിട്ടില്ലെന്ന് യെച്ചൂരി മറുപടി നൽകി. റിപ്പോർട്ടിന്റെ പൂർണരൂപമല്ല അതിലെ കണ്ടെത്തലുകൾ മാത്രമാണ് കേന്ദ്ര കമ്മിറ്റിയുടെ മുന്നിൽ എത്തിയതെന്നും അതനുസരിച്ചാണ് നടപടി ശരിവച്ചതെന്നും അദ്ദേഹം വിശദമാക്കി. ജനങ്ങൾ തെരഞ്ഞെടുത്ത ആൾ എംഎൽഎ സ്ഥാനത്ത് തുടരുന്നതിനെതിരേ പാർട്ടിക്ക് ഇടപെടാനാകില്ലെന്നും യെച്ചൂരി കൂട്ടിച്ചേർത്തു.
ഷൊർണൂർ എംഎൽഎ പി.കെ. ശശിക്കെതിരേ സംസ്ഥാന സമിതി സ്വീകരിച്ച ശിക്ഷാനടപടി ഞായറാഴ്ചയാണ് കേന്ദ്ര കമ്മിറ്റി യോഗം ശരിവച്ചത്. സംസ്ഥാന സമിതി എടുത്ത നടപടി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ നേതാവായ യുവതിയും അതിനെ പിന്തുണച്ച് മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനും കേന്ദ്ര കമ്മിറ്റിക്കു കത്ത് നൽകിയിരുന്നെങ്കിലും നടപടി കേന്ദ്ര കമ്മിറ്റി യോഗം ശരിവയ്ക്കുകയായിരുന്നു. നടപടി പുനഃപരിശോധിക്കണമെന്ന ആവശ്യം കേന്ദ്ര കമ്മിറ്റി യോഗത്തിൽ ആരും ഉയർത്തിയതുമില്ല.
പി.കെ. ശശി പഴയ ചുമതലയിൽ എത്തണമെന്നില്ലെന്ന് യെച്ചൂരി
01:07 AM Dec 18, 2018 | Deepika.com