ചെന്നൈ: രാഹുൽഗാന്ധി പ്രതിപക്ഷപാർട്ടികളുടെ പ്രധാനമന്ത്രിസ്ഥാനാർഥിയാകണമെന്നു ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ. നരേന്ദ്ര മോദിയുടെ ഫാസിസ്റ്റ് സർക്കാരിനെ വീഴ്ത്താനുള്ള കഴിവ് രാഹുൽ ഗാന്ധിക്കുണ്ടെന്നും രാഹുലിന്റെ കരങ്ങൾക്കു ശക്തിപകരണമെന്നും സ്റ്റാലിൻ പറഞ്ഞു. തമിഴ്നാട് മുൻ മുഖ്യമന്ത്രി എം. കരുണാനിധിയുടെ പ്രതിമ അനാച്ഛാദനത്തിനുശേഷം നടന്ന റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു സ്റ്റാലിൻ.
കേരള മുഖ്യമന്ത്രി പിണറായി വിജയൻ, ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു തുടങ്ങിയവർ പങ്കെടുത്ത വേദിയിലായിരുന്നു സ്റ്റാലിൻ രാഹുൽഗാന്ധിക്കായി നിലപാടെടുത്തത്.
1980ൽ ഇന്ദിരാ ഗാന്ധിക്കും 2004ൽ സോണിയ ഗാന്ധിക്കും കരുണാനിധി പിന്തുണ നല്കി. ഡൽഹിയിൽ ഒരു പുതിയ പ്രധാനമന്ത്രി വരണമെന്നു ഞാൻ നിർദേശിക്കുകയാണ്. ഒരു പുതിയ ഇന്ത്യ നമുക്ക് കെട്ടിപ്പടുക്കണം. തലൈവർ കലൈഞ്ജറുടെ മകനെന്ന നിലയിൽ ഞാൻ തമിഴ്നാട്ടിൽനിന്നു രാഹുൽ ഗാന്ധിയുടെ പേര് നിർദേശിക്കുന്നു-സ്റ്റാലിൻ പറഞ്ഞു.
കരുണാനിധിയുടെ പ്രതിമ സോണിയ ഗാന്ധി അനാച്ഛാദനം ചെയ്തു
ചെന്നൈ: അന്തരിച്ച തമിഴ്നാട് മുൻ മുഖ്യമന്ത്രി എം. കരുണാനിധിയുടെ എട്ട് അടി ഉയരമുള്ള പൂർണകായ വെങ്കലപ്രതിമ യുപിഎ അധ്യക്ഷ സോണിയ ഗാന്ധി അനാച്ഛാദനം ചെയ്തു.
ഡിഎംകെ ആസ്ഥാനമായ അണ്ണാ അറിവാലയത്തിൽ ഡിഎംകെ സ്ഥാപകനും കരുണാനിധിയുടെ രാഷ്ട്രീയ ഗുരുവുമായിരുന്ന അണ്ണാദുരൈയുടെ പ്രതിമയുടെ സമീപത്താണ് കരുണാനിധിയുടെ പ്രതിമയും സ്ഥാപിച്ചിരിക്കുന്നത്.
ഡിഎംകെ പ്രസിഡന്റ് എം.കെ. സ്റ്റാലിൻ, കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധി, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു, കേരള മുഖ്യമന്ത്രി പിണറായി വിജയൻ, പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണസ്വാമി, എംഡിഎംകെ ജനറൽ സെക്രട്ടറി വൈകോ, സിപിഐ നേതാവ് ഡി. രാജ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ചടങ്ങിൽ സിനിമാ താരങ്ങളായ രജനീകാന്ത്, പ്രഭു, ശത്രുഘനൻ സിൻഹ, വിവേക്, വടിവേലു, നാസർ, ഖുഷ്ബു തുടങ്ങിയവരും പങ്കെടുത്തു.
രാഹുൽ ഗാന്ധി പ്രധാനമന്ത്രി സ്ഥാനാർഥിയാകണമെന്നു സ്റ്റാലിൻ
01:29 AM Dec 17, 2018 | Deepika.com