ഗ്വാളിയർ: ഗ്വാളിയർ രൂപതാ ബിഷപ് ഡോ. തോമസ് തെന്നാട്ട് (65) വാഹനാപകടത്തിൽ മരിച്ചു. രൂപതയുടെ കീഴിലുള്ള സ്കൂളിലെ വാർഷികാഘോഷ പരിപാടികളിൽ പങ്കെടുത്ത ശേഷം ബിഷപ് ഹൗസിലേക്കു മടങ്ങും വഴി കാർ തെന്നി തലകീഴായി മറിയുകയായിരുന്നു. ഇന്നലെ രാത്രിയായിരുന്നു അപകടം. തലയ്ക്കു ഗുരുതരമായി പരിക്കേറ്റ ബിഷപ് ഡോ. തോമസ് തെന്നാട്ടിനെ ഉടൻതന്നെ തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു പ്രാഥമിക ശുശ്രൂഷ നൽകിയശേഷം ഗ്വാളിയർ സെന്റ് ജോസഫ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംസ്കാരം 18നു രാവിലെ 11ന് ഗ്വാളിയർ സെന്റ് പോൾസ് കത്തീഡ്രലിലെ സെമിത്തേരിയിൽ നടക്കും. സംസ്കാര ശുശ്രൂഷയിൽ കോട്ടയം ആർച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ടും രൂപതാ പ്രതിനിധികളും പങ്കെടുക്കും.
കോട്ടയം അതിരൂപതയിലെ ഏറ്റുമാനൂർ സെന്റ് ജോസഫ് ക്നാനായ കത്തോലിക്കാ പള്ളി ഇടവകാംഗമാണ്. തെന്നാട്ട് കുരുവിള-അന്നമ്മ ദന്പതികളുടെ മകനാണ്. 2017 ജനുവരി എട്ടിനാണ് ഗ്വാളിയർ രൂപതാ ബിഷപ്പായി നിയമിതനായത്. സഹോദരങ്ങൾ: ഏലിയാമ്മ, ജോസഫ്, മേരി, ക്ലാരമ്മ, ലിസി.
1969ൽ പള്ളോട്ടൈൻ (സൊസൈറ്റി ഓഫ് കാത്തലിക് അപ്പോസ്തലേറ്റ്) സന്യാസസഭയിൽ ചേർന്ന ഇദ്ദേഹം 1978 ഒക്ടോബർ 21ന് പൗരോഹിത്യം സ്വീകരിച്ചു. 1980 വരെ അമരാവതി രൂപതയിലും തുടർന്ന് 1981 വരെ എലൂർ രൂപതയിലും ചാപ്ളെയിനായി പ്രവർത്തിച്ചു. പൂന സെമിനാരിയിൽനിന്നു തിയോളജിയിൽ ലൈസൻഷ്യേറ്റ് നേടി. ഹൈദരാബാദ് രൂപതയിലെ മഡ്ഫോർട്ട് സെന്റ് ആന്റണീസ് പള്ളി, ഇൻഡോർ രൂപതയിലെ പുഷ്പനഗർ പള്ളി, നാഗ്പുരിലെ മൻകാപുർ സെന്റ് പയസ് പള്ളി എന്നിവിടങ്ങളിൽ ശുശ്രൂഷ ചെയ്തിട്ടുണ്ട്.
1987 മുതൽ 1991 വരെ യംഗ് കാത്തലിക് സ്റ്റുഡന്റ് മൂവ്മെന്റ് (വൈസിഎം/വൈസിഎസ്) ഡയറക്ടർ, ഹൈദരാബാദ് രൂപതയിലെ കുടുംബങ്ങൾക്കും അല്മായർക്കുമായുള്ള കമ്മീഷൻ ഡയറക്ടർ, മധ്യപ്രദേശ്, ഛത്തീസ്ഗഡ് രൂപതകളിലെ ദളിത് ക്രൈസ്തവർക്കുവേണ്ടിയുള്ള കമ്മീഷന്റെ ഡയറക്ടർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. കോണ്ഫറൻസ് ഓഫ് റിലീജീസ് ഇന്ത്യ(സിആർഐ) യുടെ പ്രസിഡന്റായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ഗ്വാളിയർ ബിഷപ് ഡോ. തോമസ് തെന്നാട്ട് വാഹനാപകടത്തിൽ മരിച്ചു
01:13 AM Dec 16, 2018 | Deepika.com