ന്യൂഡൽഹി: റഫാൽ യുദ്ധവിമാന ഇടപാടിലെ അഴിമതിയെക്കുറിച്ചു കോടതിയുടെ മേൽനോട്ടത്തിൽ സിബിഐ അന്വേഷിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. കരാർ റദ്ദാക്കണമെന്നത് അടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ചു നൽകിയ ഹർജികളെല്ലാം തള്ളിക്കൊണ്ടാണു ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ ബെഞ്ചി ന്റെ ഉത്തരവ്. പ്രതിരോധ കരാറുകളിൽ ജുഡീഷൽ പരിശോധന നടത്താൻ പരിമിതികൾ ഉണ്ടന്നു കോടതി ചൂണ്ടിക്കാട്ടി.
റിലയൻസിനെ പങ്കാളിയാക്കി, ഫ്രാൻസിലെ ദസോ ഏവിയേഷൻ കന്പനിയുമായി ഉണ്ടാക്കിയ കരാറിന്റെ വിലനിർണയത്തിലോ നടപടിക്രമങ്ങളിലോ എന്തെങ്കിലും പിഴവുള്ളതായി കണ്ടെത്താനായിട്ടില്ലെന്നു കോടതി അഭിപ്രായപ്പെട്ടു. പങ്കാളിയായി റിലയൻസ് എയറോസ്ട്രക്ചർ ലിമിറ്റഡിനെ നിർണയിച്ചതിൽ കേന്ദ്രത്തിനു പങ്കില്ലെന്നും നടപടികളിൽ ക്രമക്കേടില്ലെന്നും ചീഫ് ജസ്റ്റീസും ജസ്റ്റീസുമാരായ സഞ്ജയ് കിഷൻ കൗൾ, കെ.എം. ജോസഫ് എന്നിവരും ഉൾപ്പെട്ട ബെഞ്ച് വ്യക്തമാക്കി.
ഫ്രാൻസിൽ നിന്നു 126 യുദ്ധവിമാനങ്ങൾ വാങ്ങുന്നതിനായി യുപിഎ സർക്കാരിന്റെ കാലത്തുണ്ടാക്കിയ കരാറിൽ മാറ്റം വരുത്തി 36 വിമാനങ്ങൾ മാത്രമാക്കിയതും ഓഫ്സെറ്റ് പങ്കാളിയായി നിർണയിച്ചിരുന്ന ഹിന്ദുസ്ഥാൻ എയറോനോട്ടിക്കൽ ലിമിറ്റഡിനെ മാറ്റി റിലയൻസിനെ ഉൾപ്പെടുത്തിയതുമാണ് ഹർജിക്കാർ ചോദ്യം ചെയ്തത്. അഭിഭാഷകരായ എം.എൽ. ശർമ, വിനീത് ദന്ത എന്നിവരാണ് ആദ്യം ഹർജി നൽകിയത്. ഇതിനു പിന്നാലെ ബിജെപി നേതാക്കളായ യശ്വന്ത് സിൻഹ, അരുണ് ഷൂരി, മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണ്, ആം ആദ്മി പാർട്ടി എംപി സഞ്ജയ് സിംഗ് എന്നിവരും ഹർജി നൽകുകയായിരുന്നു.
വ്യക്തികളുടെ തോന്നലുകൾ അടിസ്ഥാനമാക്കി പ്രതിരോധ കരാറുകളിൽ അന്വേഷണത്തിന് ഉത്തരവിടാനാവുകയുമില്ല. രാജ്യസുരക്ഷയും പ്രതിരോധവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ആഴത്തിൽ പരിശോധനകൾ നടത്തുന്നതിനു ജുഡീഷറിക്കു പരിമിതികളുണ്ട്. റോഡ്, പാലം നിർമാണം പോലെ ഒരു സാധാരണ ടെൻഡർ ആയി ഇതു കണക്കാക്കാനാവില്ല. കരാറിന്റെ ഗുണപരമായ കാര്യത്തിൽ പരിശോധന ആവശ്യമുണ്ടാകില്ല എന്ന് ആദ്യ നോട്ടത്തിൽ തന്നെ വിലയിരുത്താനായി.
എന്നാൽ, യുദ്ധവിമാനങ്ങളുടെ എണ്ണം കുറച്ചതിലെ വിവേകത്തെ വിലയിരുത്താൻ കോ ടതി ഉദ്ദേശിക്കുന്നില്ല. 126 വിമാനങ്ങൾ തന്നെ വാങ്ങണമെന്നു സർക്കാരിനെ നിർബന്ധിക്കാൻ കോടതിക്കാവില്ല. വിലനിർണയത്തിന്റെ നടപടികളിൽ ക്രമക്കേടില്ല. വിലനിർണയത്തിലെ താരതമ്യ പരിശോധന കോടതിയുടെ ജോലിയല്ലെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. കേസിൽ അപ്പീൽ നൽകുമെന്ന് ഹർജിക്കാരനായ പ്രശാന്ത് ഭൂഷണും അറിയിച്ചു.
പുതിയ വിവാദം
റഫാൽ വിലനിർണയം സംബന്ധിച്ച വിശദാംശങ്ങൾ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ പരിശോധിച്ചു കഴിഞ്ഞതാണെന്നും അതിന്റെ റിപ്പോർട്ട് പാർലമെന്റിൽ സമർപ്പിച്ച് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി (പിഎസി) യുടെ പരിഗണനയിലാണെന്നും കോടതി ഉത്തരവിൽ ഉൾപ്പെടുത്തിയത് പുതിയ വിവാദത്തിനു തുടക്കമിട്ടു. സിഎജി ഈ ഇടപാടിൽ ഒരു റിപ്പോർട്ടും പാർലമെന്റിൽ സമർപ്പിച്ചിട്ടില്ലെന്ന് കോണ്ഗ്രസ് നേതാ വും പിഎസി അധ്യക്ഷ നുമായ മല്ലികാർജുൻ ഖാർഗെ ചൂണ്ടി ക്കാട്ടി.
ജിജി ലൂക്കോസ്
റഫാൽ ഹർജി തള്ളി
01:08 AM Dec 15, 2018 | Deepika.com