ന്യൂഡൽഹി: റഫാൽ അന്വേഷണാവശ്യം സുപ്രീംകോടതി തള്ളിയതിനു പിന്നാലെ കോണ്‍ഗ്രസിനെയും രാഹുലിനെയും കടന്നാക്രമിച്ച് ബിജെപി അധ്യക്ഷൻ അമിത്ഷാ. രാഹുൽ ഗാന്ധി മാപ്പുപറയണമെന്നും റഫാൽ ഇടപാടിൽ സർക്കാരിനെതിരേ ഉന്നയിച്ച് ആരോപണങ്ങളുടെ ഉറവിടം വ്യക്തമാക്കണമെന്നും അമിത്ഷാ പറഞ്ഞു.
രാഹുൽ ഗാന്ധിയുടെ ആരോപണങ്ങളെ കുട്ടിത്തം എന്നു വിശേഷിപ്പിച്ച അമിത്ഷാ സൂര്യനു നേർക്ക് ഒരാൾ ചെളിയെറിഞ്ഞാൽ അതു സ്വന്തം മുഖത്തു പതിക്കുമെന്നും പറഞ്ഞു. റഫാൽ വിഷയം പാർലമെന്റിൽ ചർച്ച ചെയ്യാൻ ബിജെപി തയാറാണ്. എത്ര സമയം വേണമെങ്കിലും ചർച്ച ചെയ്യാം. അതിനായി കോണ്‍ഗ്രസിനെ ബിജെപി വെല്ലുവിളിക്കുന്നു.
ജെപിസി അന്വേഷണം വേണോ വേണ്ട യോ എന്ന കാര്യവും പാർലമെന്റ് ചർച്ച ചെയ്താണ് തീരുമാനിക്കേണ്ടതെന്ന് ഷാ പറഞ്ഞു. റഫാൽ ഇടപാടിൽ ലഭിച്ചു എന്നു പറയുന്ന വിവരങ്ങളുടെ ഉറവിടം രാഹുൽ ഗാന്ധി വെളിപ്പെടുത്തണം. എന്തു കൊണ്ടാണ് യുപിഎ സർക്കാർ 2007 മുതൽ 2014 വരെയുള്ള കാലത്ത് റഫാൽ ഇടപാടിന് അന്തിമ രൂപം നൽകാതിരുന്നതെന്ന് വ്യക്തമാക്കണം: ഷാ ആവശ്യപ്പെട്ടു.
ആരോപണങ്ങളുടെ ഉറവിടം വെളിപ്പെടുത്തണം: അമിത്ഷാ
01:06 AM Dec 15, 2018 | Deepika.com