തൊടുപുഴ: മരം മുറിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ട് നഗരസഭ ഉദ്യോഗസ്ഥയോട് ഓഫീസിനുള്ളിൽ അപമര്യാദമായി പെരുമാറുകയും പരസ്യമായി അധിക്ഷേപിക്കുകയും ചെയ്ത കൗണ്‍സിലർക്കെതിരെ ജീവനക്കാരുടെ പ്രതിഷേധം. ജീവനക്കാർ പണിമുടക്കിലേയ്ക്ക് നീങ്ങിയതോടെ ചെയർപേഴ്സണ്‍ ഓഫീസിൽ വിളിച്ച് ചേർത്ത യോഗത്തിൽ കൗണ്‍സിലർ ക്ഷമ പറഞ്ഞു പ്രശ്നം അവസാനിപ്പിച്ചു. ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥയോടാണ് 16-ാംവാർഡ് കൗണ്‍സിലർ അനിൽ കുമാർ അപമര്യാദയായി പെരുമാറിയതായി പരാതിയുയർന്നത്. 19-ാം വാർഡിലെ താമസക്കാരന്റെ പുരയിടത്തിലേയ്ക്ക് ചാഞ്ഞു നിൽക്കുന്ന തെങ്ങ് മുറിച്ചു മാറ്റണമെന്ന ആവശ്യമായി വന്നപ്പോഴായിരുന്നു ഇന്നലെ രാവിലെ അനിഷ്ട സംഭവങ്ങൾ അരങ്ങേറിയത്.
തന്റെ പുരയിടത്തിലേയ്ക്ക് നിൽക്കുന്ന അയൽവാസിയുടെ തെങ്ങ് വെട്ടി മാറ്റണമെന്നാവശ്യപ്പെട്ട് നഗരസഭ ആരോഗ്യ വിഭാഗത്തിന് താമസക്കാരൻ പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥ സ്ഥലം കൗണ്‍സിലറായ ഷാജഹാനോട് വിവരം തിരക്കുകയും സംഭവത്തിൽ അന്വേഷണം നടത്തുകയും ചെയ്തു.
അന്വേഷണത്തിൽ ഈ തെങ്ങിൽ നിന്നുള്ള തേങ്ങകളും മടലും അയൽവാസിയുടെ പുരയിടത്തിലേയ്ക്ക് വീഴുന്നതായി ബോധ്യപ്പെട്ടു. ഇതേ തുടർന്ന് തെങ്ങ് നിൽക്കുന്ന പുരയിടത്തിന്റെ ഉടമയോട് തേങ്ങകൾ അയൽവാസിയുടെ പുരയിടത്തിലേയ്ക്ക് വീഴാതെ വല കെട്ടി നിർത്തണമെന്നും മടലുകൾ വീഴാതെ കെട്ടി നിർത്താനും നിർദേശം നൽകി. ഉടമ ഇക്കാര്യം അംഗികരിക്കുകയും ചെയ്തു. എന്നാൽ ഈ വിഷയത്തിൽ ഇടപെട്ട മറ്റൊരു വാർഡിലെ കൗണ്‍സിലറായ അനിൽകുമാർ പരാതിക്കാരനുമായി ഇന്നലെ വനിതാ ഉദ്യോഗസ്ഥയുടെ അടുത്തെത്തുകയും തട്ടിക്കയറുകയുമായിരുന്നു.
പരാതിയിൽ നടപടിയെടുത്ത് തെങ്ങ് മുറിച്ചു മാറ്റണമെന്നായിരുന്നു കൗണ്‍സിലറുടെ ആവശ്യം. വനിതാ ഉദ്യോഗസ്ഥ എതിർകക്ഷിക്ക് അനുകൂലമായി നിലപാട് സ്വീകരിക്കുന്നതിന് പിന്നിൽ ദുരുഹത ഉണ്ടെന്നും ആരോപിച്ചു. പിന്നീട് ഉച്ചത്തിൽ കയർത്തു സംസാരിക്കുകയും പരസ്യമായി അസഭ്യം പറഞ്ഞതായും ജീവനക്കാർക്ക് പരാതിയുണ്ട്
കൗണ്‍സിലറുടെ നടപടിയെ തുടർന്ന് ജീവനക്കാർ ഒന്നടങ്കം പ്രതിഷേധവുമായി രംഗത്തു വന്നു. പണിമുടക്കി ഓഫീസ് കവാടത്തിൽ ധർണ നടത്തി. എല്ലാ യൂണിയനുകളും സംയുക്തമായായിരുന്നു ജീവനെ പ്രതിഷേധം. ധർണയിൽ വിവിധ യൂണിയൻ പ്രതിനിധികൾ പ്രസംഗിച്ചു. ഇതോടെ വൈസ് ചെയർമാൻ പ്രശ്നത്തിൽ ഇടപ്പെട്ട് അനുനയത്തിനായി ശ്രമിച്ചു. ചെയർപേഴ്സനും, സെക്രട്ടറിയും സ്ഥലത്തില്ലാത്തതിനാൽ പണി മുടക്കിലേയ്ക്ക് നീങ്ങി ഓഫീസിലെത്തുന്ന ജനങ്ങളെ ബുദ്ധിമുട്ടിക്കരുതെന്ന് ആവശ്യപ്പെട്ടു.
ചെയർപേഴ്സനെത്തിയതിനെ തുടർന്ന് വിവിധ യൂണിയൻ പ്രതിനിധികൾ, പരാതിക്കാരിയായ വനിതാ ഉദ്യോഗസ്ഥ, കൗണ്‍സിലർ അനിൽ കുമാർ, കൗണ്‍സിലർ എ.എം ഹാരീദ്, വൈസ് ചെയർമാൻ ടി.കെ സുധാകരൻ നായർ എന്നിവരുടെ യോഗം ചെയർപേഴ്സൻ വിളിച്ചു. അനിൽ കുമാർ മുന്‍പ് ഇവിടത്തെ അഞ്ചിലേറെ ജീവനക്കാർക്കെതിരെ അപമര്യാദയായി പെരുമാറിയതിന്റെ രേഖാമൂലമുള്ള പരാതികൾ നൽകിയിട്ടുണ്ടെന്നും ഇക്കാര്യങ്ങളിൽ അടിയന്തര നടപടിയെടുക്കാതെ മുന്നോട്ടു പോകാനാവില്ലന്നും ജീവനക്കാരുടെ പ്രതിനിധികൾ ശക്തമായ നിലപാടെടുത്തു. സംഭവത്തിൽ ചെയർപേഴ്സണ്‍, വൈസ് ചെയർമാൻ എന്നിവരും ഇതേ നിലപാടെടുത്തു.
മുന്‍പും ഇത്തരം പരാതികൾ ഉണ്ടായിട്ടുള്ളതിനാൽ ഈ നിലപാട് തുടരാനാവില്ലന്നും നിലപാട് സ്വീകരിച്ചു. ഇതേ തുടർന്ന് കൗണ്‍സിലർ അനിൽ കുമാർ യോഗത്തിൽ പരസ്യമായി ക്ഷമ പറഞ്ഞു. ഇതേ തുടർന്നാണ് ജിവനക്കാർ തിരികെ ജോലിയിൽ പ്രവേശിച്ചത്.
ഉദ്യോഗസ്ഥയോട് അപമര്യാദയായി പെരുമാറിയ സംഭവം: നഗരസഭ ജീവനക്കാർ പ്രതിഷേധിച്ചു
09:54 PM Aug 22, 2017 | Deepika.com