ന്യൂഡൽഹി: അഗസ്റ്റ വെസ്റ്റ് ലാൻഡ് ഹെലികോപ്റ്റർ ഇടപാടിലെ ഇടനിലക്കാരൻ ക്രിസ്റ്റ്യൻ മിഷേലിന്റെ കസ്റ്റഡി കാലാവധി ഡൽഹിയിലെ പ്രത്യേക സിബിഐ കോടതി അഞ്ചുദിവസത്തേക്കുകൂടി നീട്ടി. റിമാൻഡ് കാലാവധി അവസാനിച്ചതിനെത്തുടർന്ന് ക്രിസ്റ്റ്യൻ മിഷേലിനെ ഇന്നലെ സിബിഐ ജഡ്ജി അരവിന്ദ് കുമാറിനു മുന്പാകെ ഹാജരാക്കിയിരുന്നു.
അന്വേഷണവുമായി ക്രിസ്റ്റ്യൻ മിഷേൽ സഹകരിക്കുന്നില്ലെന്നും ഒന്പതു ദിവസത്തേക്കുകൂടി കസ്റ്റഡിയിൽ വേണമെന്നും സിബിഐ ആവശ്യപ്പെട്ടു. ക്രിസ്റ്റ്യൻ മിഷേലിന്റെ അഭിഭാഷകൻ ഇതിനെ എതിർത്തു. കൂടുതൽ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. നേരത്തേ സമർപ്പിച്ചതു പിൻവലിച്ച് വിശദമായ ജാമ്യാപേക്ഷയും പ്രതിഭാഗം സമർപ്പിച്ചു.
യുകെ പൗരനായ ക്രിസ്റ്റ്യൻ മിഷേലിനെ കഴിഞ്ഞ നാലാംതീയതി രാത്രിയാണ് ഇന്ത്യയിലെത്തിച്ചത്. ഹെലികോപ്റ്റർ ഇടപാടിൽ ക്രിസ്റ്റ്യൻ മിഷേൽ 225 കോടി രൂപ വാങ്ങിയെന്നാണ് കേസ്. ഇറ്റാലിയൻ കന്പനിയായ ഫിൻമെക്കാനിക്കയുടെ ബ്രിട്ടീഷ് ഉപകന്പനിയായ അഗസ്ത വെസ്റ്റ്ലാൻഡിൽനിന്ന് 12 ഹെലികോപ്റ്ററുകൾ വാങ്ങാൻ യുപിഎ ഭരണകാലത്ത് ഒപ്പിട്ട കരാറുമായി ബന്ധപ്പെട്ടാണ് കേസ്.
ആരോപണം ക്രിസ്റ്റ്യൻ മിഷേൽ നിഷേധിച്ചിരുന്നു. അതിവിശിഷ്ട വ്യക്തികൾക്കായുള്ള ഹെലികോപ്റ്റർ വാങ്ങുന്നതിന് ഒപ്പിട്ട കരാറിലൂടെ ഖജനാവിന് 2,666 കോടിരൂപയുടെ നഷ്ടമുണ്ടായെന്നാണ് സിബിഐ കേസ്.
ഹെലികോപ്റ്റർ ഇടപാട്: ക്രിസ്റ്റ്യൻ മിഷേലിന്റെ കസ്റ്റഡികാലാവധി നീട്ടി
02:00 AM Dec 11, 2018 | Deepika.com