ന്യൂഡൽഹി: ഇന്നു തുടങ്ങുന്ന പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിനു മുന്നോടിയായി നടന്ന സർവകക്ഷി യോഗത്തിൽ സമവായമുണ്ടായില്ല. കാർഷിക പ്രതിസന്ധിയിൽ പ്രതിഷേധിച്ച് സമാജ്വാദി പാർട്ടി യോഗത്തിൽ നിന്നു വാക്കൗട്ട് നടത്തി. ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയർമാനുമായ എം. വെങ്കയ്യ നായിഡു വിളിച്ച സർവകക്ഷി യോഗത്തിലും ഏതെങ്കിലും യോജിപ്പുണ്ടായില്ല. ലോക്സഭാ സ്പീക്കർ ഇന്നു സർവകക്ഷി യോഗം വിളിച്ചിട്ടുണ്ട്.
മധ്യപ്രദേശ്, രാജസ്ഥാൻ അടക്കമുള്ള അഞ്ചു സംസ്ഥാനങ്ങളിലെ വോട്ടെണ്ണലിന്റെ ഫലം ഇന്നറിയാമെന്നതിനാൽ പാർലമെന്റ് സമ്മേളനം പ്രക്ഷുബ്ധമാകും. റഫാൽ പോർവിമാന ഇടപാടിലെ അഴിമതിയെക്കുറിച്ചു സംയുക്ത പാർലമെന്ററി സമിതി അന്വേഷണം വേണമെന്ന ആവശ്യം കോണ്ഗ്രസ് സർവകക്ഷി യോഗത്തിൽ ഉന്നയിച്ചെങ്കിലും സർക്കാർ അനുകൂല പ്രതികരണം നൽകാത്തതും സഭയിൽ കത്തും. എം.ജെ. അക്ബറിന്റെയും ആർഎൽഎസ്പി മന്ത്രി ഉപേന്ദ്ര കുശ്വാഹയുടെയും രാജി സർക്കാരിനെ പ്രതിരോധത്തിലാക്കും.
മുൻ പ്രധാനമന്ത്രി എ.ബി. വാജ്പേയ്, പാർലമെന്ററികാര്യ മന്ത്രി അനന്ത് കുമാർ, കോണ്ഗ്രസ് എംപിമാരായ കേരളത്തിൽ നിന്നുള്ള എം.ഐ. ഷാനവാസ്, ബിഹാറിലെ മുഹമ്മദ് അസറുൾ ഹഖ് ക്വാസ്മി എന്നിവരുടെ നിര്യാണത്തിൽ അനുശോചിച്ച് സഭ ഇന്നു പിരിയും.
പാർലമെന്റിൽ ഏതു വിഷയത്തിലും ചർച്ചയ്ക്ക് തയാറാണെന്നും പ്രതിപക്ഷം സഹകരിക്കണമെന്നും യോഗത്തിന്റെ തുടക്കത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യർഥിച്ചു. സഭയ്ക്കകത്തോ, പുറത്തോ ഉന്നയിക്കുന്ന വിഷയങ്ങളിൽ ചർച്ചയാകാമെന്നു പ്രധാനമന്ത്രി വാഗ്ദാനം ചെയ്തതായി പുതിയ പാർലമെന്ററികാര്യ മന്ത്രി നരേന്ദ്ര സിംഗ് തോമർ പറഞ്ഞു.
അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിനായുള്ള നിയമനിർമാണം ഇന്നലത്തെ സർവകക്ഷി യോഗത്തിന്റെ ചർച്ചാവിഷയമായില്ലെന്ന് മന്ത്രി തോമർ വിശദീകരിച്ചു. ഇതുമായി ബന്ധപ്പെട്ട എന്തെങ്കിലും ഉണ്ടായാൽ അറിയിക്കാമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ജനുവരി എട്ടു വരെ നീളുന്ന സമ്മേളനത്തിൽ 20 ദിവസമാണു പ്രവർത്തിക്കേണ്ടത്. മുത്തലാഖ് ബിൽ ഉൾപ്പെടെ 46 നിയമനിർമാണങ്ങളാണ് സർക്കാരിനുള്ളത്. മൂന്ന് ഓർഡിനൻസുകൾക്കു പകരമായുള്ള നിയമനിർമാണവും ഇതിലുൾപ്പെടും.
സർവകക്ഷിയോഗത്തിൽ സമവായമുണ്ടായില്ല
01:15 AM Dec 11, 2018 | Deepika.com