ന്യൂഡൽഹി: രാമക്ഷേത്രം നിർമിക്കുന്നതിനായി നിയമം പാസാക്കണമെന്ന് ആർഎസ്എസും വിഎച്ച്പിയും. ഡൽഹിയിലെ രാംലീല മൈതാനത്ത് നടത്തിയ വിശ്വഹിന്ദു പരിഷത്തിന്റെ മഹാസമ്മേളനത്തിലാണ് ആർഎസ്എസ് ജനറൽ സെക്രട്ടറി ഭയ്യാജി ജോഷിയും വിഎച്ച്പി നേതാക്കളും ഇക്കാര്യം ആവശ്യപ്പെട്ടത്. അധികാരത്തിലിരിക്കുന്നവർ രാമക്ഷേത്രം നിർമിക്കുമെന്നു വാക്കു തന്നവരാണെന്നും തങ്ങൾ അതിനുവേണ്ടി യാചിക്കുകയല്ലെന്നും ഭയ്യാജി ജോഷി പറഞ്ഞു.
പാർലമെന്റിന്റെ ശൈത്യകാല സമ്മേളനം ചൊവ്വാഴ്ച തുടങ്ങാനിരിക്കേയാണ് വിഷയത്തിൽ സമ്മർദം ശക്തമാക്കി വിഎച്ച്പി ഡൽഹിയിൽ മഹാസമ്മേളനം നടത്തിയത്. അതിൽ പങ്കെടുത്ത ആർഎസ്എസ് ജനറൽ സെക്രട്ടറിയും വിഎച്ച്പിയുടെ സമ്മർദ നീക്കത്തിനു പിന്തുണ അറിയിക്കുകയായിരുന്നു. കോടതി തീരുമാനിക്കുകയാണെങ്കിലും പാർലമെന്റ് നിയമം പാസാക്കുകയാണെങ്കിലും രാമക്ഷേത്ര നിർമാണ കാര്യത്തിൽ തീരുമാനം ഉടൻ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രാമക്ഷേത്രം വേണമെന്ന ജനങ്ങളുടെ ആവശ്യം പൂർത്തീകരിക്കാനാണ് അധികാരത്തിലുള്ളവർ തയാറാകേണ്ട ത്. അതിനു വേണ്ടി തങ്ങൾ യാചിക്കുകയല്ല, തങ്ങളുടെ വികാരം വെളിപ്പെടുത്തുകയാണെന്നും ഭയ്യാജി ജോഷി പറഞ്ഞു. രാമക്ഷേത്രത്തിനായി ഇനിയും കാത്തിരിക്കുകയില്ലെന്നും അതിനായി ബിൽ കൊണ്ടുവരണമെന്നും വിഎച്ച്പി നേതാക്കൾ ആവശ്യപ്പെട്ടു.
രാമക്ഷേത്ര നിർമാണ ആവശ്യവുമായി ആയിരക്കണക്കിന് ആളുകളാണ് വിഎച്ച്പിയുടെ നേതൃത്വത്തിൽ രാംലീല മൈതാനത്ത് എത്തിയത്. റാലിയുടെ ഭാഗമായി നേതാക്കൾ രാഷ്ട്രപതി രാംനാഥ് കോവിന്ദിനും സംസ്ഥാന ഗവർണർമാർക്കും നിവേദനം നൽകിയിരുന്നു.
രാമക്ഷേത്ര നിർമാണം: നിയമം വേണമെന്ന് ആർഎസ്എസും വിഎച്ച്പിയും
12:59 AM Dec 10, 2018 | Deepika.com