ന്യൂഡൽഹി: ആധാറിൽനിന്നു പിന്മാറാൻ പൗരന്മാർക്ക് അവകാശം നൽകുന്ന ആധാർ നിയമഭേദഗതിക്ക് കേന്ദ്ര നിയമമന്ത്രാലയം അന്തിമരൂപം നൽകി. എന്നാൽ, പാൻ കാർഡുമായി ആധാർ ബന്ധിപ്പിക്കുന്നതിന് സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് അനുമതി നൽകിയതിനാൽ പാൻ കാർഡ് ആവശ്യമില്ലാത്തവർക്കു മാത്രമാകും ഇതിന്റെ പ്രയോജനം ലഭിക്കുക.
കേന്ദ്രമന്ത്രിസഭയുടെ അടുത്ത യോഗത്തിൽ ആധാർ നിയമഭേദഗതി പരിഗണിച്ചേക്കുമെന്ന് ഉന്നത ഉദ്യോഗസ്ഥൻ ദീപികയോടു പറഞ്ഞു. മന്ത്രിസഭയുടെ അംഗീകാരം കിട്ടിയാൽ ചൊവ്വാഴ്ച തുടങ്ങുന്ന പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ തന്നെ ഭേദഗതി പാസാക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കും.
ആധാർ നന്പർ ഒത്തുനോക്കി കൃത്യത പരിശോധിക്കുന്നതിന് സ്വകാര്യ ഏജൻസികൾക്ക് അനുമതി നൽകിയിരുന്ന ആധാർ നിയമത്തിലെ 57-ാം വകുപ്പ് സുപ്രീംകോടതി റദ്ദാക്കിയതിനെ ത്തുടർന്നാണു പുതിയ നിയമ ഭേദഗതി അനിവാര്യമായത്. ബാങ്ക് അക്കൗണ്ടുകൾ, മൊബൈൽ സിം കാർഡുകൾ എന്നിവയുമായി ആധാർ നന്പറുകൾ ബന്ധിപ്പിക്കുന്നതു നിർബന്ധമാക്കിയ നടപടിയും സുപ്രീംകോടതി കഴിഞ്ഞ സെപ്റ്റംബറിൽ റദ്ദാക്കിയിരുന്നു. എന്നാൽ, ആധാറിന്റെ നിയമസാധുത പരമോന്നത കോടതി അംഗീകരിച്ചിട്ടുണ്ട്.
ആധാറും അതിനായി നല്കിയ ബയോമെട്രിക്കും അല്ലാത്തതുമായ വിവരങ്ങളും പിൻവലിക്കാൻ അവകാശം നൽകുന്നതാണ് ഭേദഗതി.രാജ്യസുരക്ഷയ്ക്കായി ആധാർ വിവരങ്ങൾ പരസ്യപ്പെടുത്തുന്നതു സംബന്ധിച്ച് തീരുമാനമെടുക്കാൻ അഡ്ജുഡിക്കേറ്റിഗ് ഓഫീസറെ നിയമിക്കാനും നിയമഭേദഗതി നിർദേശിച്ചിട്ടുണ്ട്.
ജോർജ് കള്ളിവയലിൽ
ആധാറിൽനിന്നു പിൻമാറാൻ അനുമതി
12:59 AM Dec 07, 2018 | Deepika.com