ന്യൂഡൽഹി: അയോധ്യയിൽ തകർക്കപ്പെട്ട ബാബറി മസ്ജിദിന്റെ അടിയിൽ നിന്നും ക്ഷേത്രത്തിന്റെ തൂണുകൾ കണ്ടെത്തിയെന്ന ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ വാദം തെറ്റാണെന്ന് പുരാവസ്തു ഗവേഷകർ. ആർക്കിയോളജിക്കൽ സർവേയുടെ റിപ്പോർട്ട് രാഷ്ട്രീയ പ്രേരിതമാണെന്നും പുരാവസ്തു ഗവേഷകരായ സുപ്രിയ വർമയും ജയ മേനോനും പറയുന്നു. ബാബറി മസ്ജിദ് നിന്ന സ്ഥലത്ത് ഖനനം നടത്തിയ സംഘത്തിൽ ഇവരും ഉൾപ്പെട്ടിരുന്നു.
അലാഹാബാദ് ഹൈക്കോടതിയിൽ 2003ലാണ് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ബാബറി മസ്ജിദിന് അടിയിൽ ക്ഷേത്രത്തിന്റെ തൂണുകൾ കണ്ടെത്തിയെന്ന തരത്തിലുള്ള റിപ്പോർട്ട് നൽകിയത്. എഎസ്ഐ റിപ്പോർട്ട് സമർപ്പിക്കുന്ന സമയത്ത് തന്നെ ഇക്കാര്യം കളവാണെന്ന് കോടതിയെ ധരിപ്പിക്കാൻ ശ്രമിച്ചിരുന്നു എന്നും സുപ്രീയയും ജയ മേനോനും പറഞ്ഞു. രാമജന്മ ഭൂമിയിൽ ഉണ്ടായിരുന്ന ക്ഷേത്രം തകർത്ത് മോസ്ക് പണിതു എന്ന ഹിന്ദുത്വ സംഘടനകളുടെ ആരോപണത്തെ പിന്തുണയ്ക്കാനാണ് എഎസ്ഐ ഇത്തരത്തിലൊരു റിപ്പോർട്ട് നൽകിയതെന്നും ഇരുവരും ആരോപിക്കുന്നു.
ബാബറി മസ്ജിദിന് അടിയിൽ ക്ഷേത്രം നിലനിന്നിരുന്ന എന്നതിന് ഇതുവരെ തെളിവുകളൊന്നും തന്നെ ലഭിച്ചിട്ടില്ല. തൂണുകളുടെ അവശിഷ്ടങ്ങൾ എന്നു സൂചന നൽകുന്ന അന്പതു കഷണങ്ങൾ കണ്ടെത്തിയെന്നായിരുന്നു എഎസ്ഐ അലാഹാബാദ് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. എന്നാൽ, ഇത് ക്ഷേത്ര വാസ്തു ശിൽപം ആയിരുന്നില്ലെന്നും ഇതിനു മുൻപുണ്ടായിരുന്ന മോസ്കിന്റെ തന്നെ ഭാഗമായുള്ള ഇഷ്ടിക കഭാഗങ്ങൾ ആയിരുന്നുവെന്നും ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാലയിലെ അധ്യാപിക കൂടിയായ സുപ്രിയ വർമ പറയുന്നു. മോസ്ക് നിന്നതുപോലെയുള്ള സ്ഥലത്ത് തൂണുകൾക്ക് മീതെ കെട്ടിടം നിലനിൽക്കാൻ സാധ്യതയില്ല.
അങ്ങനെയൊരു കണ്ടെത്തൽ എഎസ്ഐ നടത്തിയിട്ടുണ്ടെങ്കിൽ തൂണുകളുടെ വർഷവും കണക്കാക്കുമായിരുന്നു എന്നും ഒരു തെളിവും ഇല്ലാതെയാണ് ക്ഷേത്രം നിലനിന്നിരുന്നു എന്ന് റിപ്പോർട്ട് നൽകിയതെന്നും സുപ്രിയ വർമ പറഞ്ഞു.
ബാബറി മസ്ജിദിന് അടിയിൽ അന്പലം ഉണ്ടായിരുന്നതിനു തെളിവില്ല: വിദഗ്ധർ
12:43 AM Dec 07, 2018 | Deepika.com