ബുലന്ദ്ഷഹർ: ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ ഗോവധം ആരോപിച്ച് പോലീസ് ഇൻസ്പെക്ടറെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്ര തിയായ ബജ്റംഗ് ദൾ നേതാവ് യോഗേഷ് രാജിനെ പോലീസ് അറസ്റ്റ് ചെയ്തു.
താൻ നിരപരാധിയാണെന്ന് അവകാശപ്പെട്ടുള്ള യോഗേഷ് രാജിന്റെ വീഡിയോ സന്ദേശം ബുധനാഴ്ച പുറത്തുവന്നിരുന്നു. അക്രമം നടക്കുന്പോൾ താൻ സ്ഥലത്തുണ്ടായിരുന്നില്ലെന്നായിരുന്നു ഇയാളുടെ അവകാശവാദം.
കലാപവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷിക്കുന്ന മറ്റൊരു പ്രതികൂടി നിരപരാധിയാണെന്ന അവകാശവാദവുമായി വീഡിയോയിൽ പ്രത്യക്ഷപ്പെട്ടു. കലാപത്തിന്റെ സൂത്രധാരനായ ബജ്റംഗ്ദൾ നേതാവ് യോഗേഷ് രാജിന്റെ വീഡിയോസന്ദേശത്തിനു പിന്നാലെ ബിജെപി യുവജനവിഭാഗത്തിന്റെ പ്രാദേശിക നേതാവ് ശിഖർ അഗർവാളാണ് വീഡിയോ സന്ദേശം പുറത്തിറക്കിയിരിക്കുന്നത്. കൊല്ലപ്പെട്ട പോലീസ് ഇൻസ്പെക്ടർ സുബോധ്കുമാറാണ് കലാപത്തിനു കാരണക്കാരനെന്നാണ് അഗർവാൾ പറയുന്നത്.
എസ്ഐ സുബോധ് കുമാർ സിംഗിനു പുറമേ ഇരുപതുകാരനായ സുമിത് കുമാറും കലാപത്തിൽ കൊല്ലപ്പെട്ടിരുന്നു. കൊല്ലപ്പെട്ട എസ്ഐയുടെ കുടുംബാംഗങ്ങൾ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സന്ദർശിച്ചതിനു പിന്നാലെയാണ് അഗർവാളിന്റെ വീഡിയോ സന്ദേശം പുറത്തുവന്നത്. സംഭവത്തിനുശേഷം ഇയാൾ ഒളിവിൽ പോയിരിക്കുകയാണ്.
ബുലന്ദ്ഷഹർ കലാപം: മുഖ്യ പ്രതി യോഗേഷ് രാജ് അറസ്റ്റിൽ
12:43 AM Dec 07, 2018 | Deepika.com