ന്യൂഡൽഹി: കവിയും ഗാനരചയിതാവുമായ എസ്. രമേശൻ നായർക്കും ഇംഗ്ലീഷിൽ എഴുതുന്ന മലയാളി എഴുത്തുകാരൻ അനീസ് സലിമിനും കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്. ശ്രീനാരായണ ഗുരുവിന്റെ ജീവിതവും ദർശനവും വിവരിക്കുന്ന ഗുരുപൗർണമി എന്ന കവിതാ സമാഹാരത്തിനാണ് എസ്. രമേശൻ നായർക്കു പുരസ്കാരം.
ഇംഗ്ലീഷ് വിഭാഗത്തിൽ ദ ബ്ലൈൻഡ് ലേഡീസ് ഡിസൻഡൻസ് എന്ന കൃതിക്കാണ് അനീസ് സലിമിന് പുരസ്കാരം. മലയാളം വിഭാഗത്തിൽ സി. രാധാകൃഷ്ണൻ, എം. മുകുന്ദൻ, ഡോ. എം.എം. ബഷീർ എന്നിവരായിരുന്നു ജൂറി അംഗങ്ങൾ. ഇംഗ്ലീഷ് വിഭാഗത്തിൽ ബിക്കാറാം കെ. ദാസ്, ഡോ. ജാൻസി ജയിംസ്, കിരണ്‍ നഗാർക്കർ എന്നിവർ ജൂറി അംഗങ്ങളായി. ഒരു ലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണു പുരസ്കാരം.
ചലച്ചിത്രഗാനരചനാ രംഗത്തു പ്രശസ്തനാണ് എസ്. രമേശൻ നായർ. 1985ൽ പത്താമുദയം എന്ന ചിത്രത്തിലൂടെയാണ് ഈ രംഗത്തേക്കു വന്നത്. 2010ലെ കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരവും ആറാം വെണ്ണിക്കുളം സ്മാരക പുരസ്കാരവും ആശാൻ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. കന്നിപ്പൂക്കൾ, ഹൃദയവീണ, കസ്തൂരിഗന്ധി, ഉർവശീപൂജ, അഗ്രേ പശ്യാമി, സരയൂതീർഥം തുടങ്ങിയവയാണ് കവിതാ സമാഹാരങ്ങൾ. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ സബ് എഡിറ്ററും ആകാശവാണിയിൽ നിർമാതാവു മായിരുന്നു.
വർക്കല സ്വദേശിയായ അനീസ് സലീം കൊച്ചിയിലാണ് താമസം. പതിനാറാമത്തെ വയസിൽ ഒൗപചാരിക വിദ്യാഭ്യാസത്തോടു വിടപറഞ്ഞ അനീസ് അനുഭവങ്ങൾ ആർജിച്ചെടുക്കാനായി നിരന്തരം യാത്രകളിലായിരുന്നു. ദ വിക്സ് മാംഗോ ട്രീയാണ് അനീസിന്റെ ആദ്യ കൃതി. ടെയിൽസ് ഫ്രം എ വെൻഡിംഗ് മെഷീൻ, ദി സ്മാൾ ടൗണ്‍ സീ, വാനിറ്റി ബാഗ് എന്നീ പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. 2013ലെ ദി ഹിന്ദു പുരസ്കാരവും 2014ലെ ക്രോസ്വേഡ് പ്രൈസും നേടിയിട്ടുണ്ട്.
രമേശൻ നായർക്കും അനീസ് സലിമിനും സാഹിത്യ അക്കാദമി പുരസ്കാരം
12:51 AM Dec 06, 2018 | Deepika.com