ന്യൂഡൽഹി: സിബിഐ ഡയറക്ടർ അലോക് വർമ കേന്ദ്ര വിജിലൻസ് കമ്മീഷനു നൽകിയ മറുപടി ചോർന്നതിൽ സുപ്രീംകോടതിക്ക് അതൃപ്തി. റിപ്പോർട്ട് ചോർന്നതിൽ വിശദീകരണം തേടിയ ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ ബെഞ്ച്, കോടതിക്കു മറുപടി നൽകുന്നതിന് അലോക് വർമയുടെ അഭിഭാഷകൻ കൂടുതൽ സമയം തേടിയതിലും അതൃപ്തി രേഖപ്പെടുത്തി. കേസിൽ വാദത്തിനുള്ള അർഹതപോലും അഭിഭാഷകർക്കില്ലെന്നും കടുത്ത ക്ഷോഭത്തോടെ പ്രതികരിച്ചു.
അലോക് വർമയ്ക്കെതിരേ അന്വേഷണം നടത്തിയ കേന്ദ്ര വിജിലൻസ് കമ്മീഷന്റെ റിപ്പോർട്ടും സിവിസിക്ക് അലോക് വർമ നൽകിയ മറുപടിയും ചോർന്നതാണ് സുപ്രീംകോടതിയെ ചൊടിപ്പിച്ചത്. അലോക് വർമ സിവിസിക്കു നൽകിയ മറുപടി ന്യൂസ് പോർട്ടലായ ദ വയറിൽ വന്നതിന്റെ കോപ്പിയുമായി എത്തിയ ചീഫ് ജസ്റ്റീസും ജസ്റ്റീസുമാരായ എസ്.കെ. കൗളും കെ.എം. ജോസഫും ഉൾപ്പെട്ട ബെഞ്ച് രൂക്ഷമായ ഭാഷയിൽ അതൃപ്തി അറിയിക്കുകയായിരുന്നു. ഇന്നലെ കോടതി ചേർന്നപ്പോൾ തന്നെ അലോക് വർമയ്ക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഫാലി എസ്. നരിമാനോടാണ് മൂന്നംഗ ബെഞ്ച് ഇക്കാര്യം പറഞ്ഞത്.
അലോക് വർമയുടെ അഭിഭാഷകനെന്ന നിലയിലല്ല, ഈ സ്ഥാപനത്തിലെ മുതിർന്ന അംഗമെന്ന നിലയിലാണ് ഇക്കാര്യത്തിൽ അഭിപ്രായം ചോദിക്കുന്നതെന്നും ഈ സംഭവങ്ങൾ തങ്ങളെ വളരെയധികം അലോസരപ്പെടുത്തുന്നെന്നും ചീഫ് ജസ്റ്റീസ് വിശദമാക്കി. അലോക് വർമയുടെ മറുപടി ചോർന്നത് തന്നെയും അദ്ഭുതപ്പെടുത്തിയെന്നും താനും ഇക്കാര്യത്തിൽ അസ്വസ്ഥനാണെന്നും നരിമാൻ പറഞ്ഞു. ഉത്തരവാദപ്പെട്ട മാധ്യമ പ്രവർത്തനത്തിൽ ഉണ്ടാകരുതാത്ത ഒന്നാണിത്. സംഭവത്തെക്കുറിച്ചു വിശദീകരിക്കാൻ കൂടുതൽ സമയം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, മുദ്രവച്ച് കോടതിയിൽ നൽകിയ റിപ്പോർട്ടിലുള്ള രേഖകളല്ല തങ്ങൾ വാർത്തയിൽ ഉപയോഗിച്ചതെന്ന് "ദ വയർ' വിശദീകരിച്ചു. സിബിഐ ഡയറക്ടർ സിവിസിക്ക് നൽകിയ മറുപടിയാണ് തങ്ങൾ ഉപയോഗിച്ചത്. അത് മുദ്രവച്ച കവറിലുള്ളത് ആയിരുന്നില്ലെന്നും ദ വയർ മറുപടി നൽകി. ഇക്കാര്യം നരിമാൻ കോടതിയെ അറിയിക്കുകയും ചെയ്തു. എന്നാൽ, നവംബർ 17നു പ്രസിദ്ധപ്പെടുത്തിയ വിവരങ്ങൾ തന്നെയാണ് നവംബർ 19ന് അലോക് വർമ നൽകിയ മറുപടിയിലുള്ളതെന്നു കോടതി നിരീക്ഷിച്ചു.
അതിനിടെ, സിവിസിയുടെ റിപ്പോർട്ടിന്മേൽ മറുപടി നൽകാൻ അലോക് വർമയുടെ അഭിഭാഷകൻ കൂടുതൽ സമയം തേടിയതും കോടതിയെ ചൊടിപ്പിച്ചു. അലോക് വർമയുടെ ഹർജി സമർപ്പിച്ച ഗോപാൽ ശങ്കരനാരായണനാണ് തിങ്കളാഴ്ച കൂടുതൽ സമയം തേടിയത്. എന്നാൽ, താൻ അറിയാതെയാണ് അഭിഭാഷകൻ സമീപിച്ചതെന്നു നരിമാൻ കോടതിയെ അറിയിച്ചു. നിങ്ങൾക്കിടയിലുള്ള ചർച്ചകൾ എങ്ങനെയാണെന്നു തങ്ങൾ നോക്കുന്നില്ലെന്നായിരുന്നു ഇതിനു കോടതിയുടെ മറുപടി. കേസിൽ ആരുടെയും വാദം കേൾക്കാൻ തങ്ങൾ തയാറല്ലെന്നും ചോർച്ച വിഷയത്തിൽ പരിഹാരമുണ്ടാക്കുകയാണ് പ്രധാനമെന്നും ചീഫ് ജസ്റ്റീസ് ചൂണ്ടിക്കാട്ടി.
രാകേഷ് അസ്താനയ്ക്കെതിരേ കേസെടുത്ത ഡിഐജി മനീഷ് കുമാർ സിൻഹ നൽകിയ ഹർജിയിലെ ആരോപണങ്ങൾ മാധ്യമങ്ങളിൽ വന്നതിലുള്ള അതൃപ്തിയും കോടതി രേഖപ്പെടുത്തി. ഇക്കാര്യത്തിൽ പുറത്തുവന്ന എല്ലാ മാധ്യമ റിപ്പോർട്ടുകളും മുദ്രവെച്ച കവറിൽ കൈമാറാൻ നരിമാനോടു നിർദേശിച്ച കോടതി, എന്താണ് ചെയ്യാൻ കഴിയുന്നതെന്ന് പിന്നീട് അറിയിക്കുമെന്നും വ്യക്തമാക്കി. കേസ് വീണ്ടും നവംബർ 29നു പരിഗണിക്കും.
ജിജി ലൂക്കോസ്
അലോക് വർമയുടെ മറുപടി ചോർന്ന സംഭവം: സുപ്രീംകോടതിക്കു ക്ഷോഭം
12:33 AM Nov 21, 2018 | Deepika.com