ന്യൂഡൽഹി: സിക്ക് വിരുദ്ധ കലാപക്കേസിൽ ഡൽഹി കോടതി ആദ്യശിക്ഷ പ്രഖ്യാപിച്ചു. ഒരാൾക്കു വധശിക്ഷയും മറ്റൊരാൾക്കു ജീവപര്യന്തം തടവുമാണ് ശിക്ഷ. ഡൽഹിയിലെ മഹിപാൽപൂരിൽ ഹർദേവ് സിംഗ്, അവ്താർ സിംഗ് എന്നിവരെ കൊലപ്പെടുത്തിയ കേസിൽ ഡൽഹി കോടതിയാണ് വിധി പറഞ്ഞത്. യശ്പാൽ സിംഗിനാണ് വധശിക്ഷ. നരേഷ് ഷെരാവതിനു ജീവപര്യന്തവും.
ഇരുവരും കുറ്റക്കാരാണെന്നു കഴിഞ്ഞയാഴ്ച അഡീഷണൽ സെഷൻസ് ജഡ്ജി അജയ് പാണ്ഡേ കണ്ടെത്തിയിരുന്നു. സുരക്ഷാ കണക്കിലെടുത്ത് തിഹാർ ജയിലിനുള്ളിൽ സജ്ജമാക്കിയ കോടതിയിലാണ് ജഡ്ജി വിധി പറഞ്ഞത്. നേരത്തെ അന്വേഷണത്തിൽ തെളിവില്ലെന്നു പറഞ്ഞ് ഡൽഹി പോലീസ് 1994ൽ കേസ് അവസാനിപ്പിച്ചിരുന്നു.
മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടതിനെത്തുടർന്ന് 1984ൽ ഉണ്ടായ കലാപത്തിൽ മൂവായിരത്തോളം പേർ കൊല്ലപ്പെട്ടെന്നാണ് കണക്കുകൾ. ഇതിൽ അന്വേഷണം അവസാനിപ്പിച്ച 293 കേസുകളിൽ 60 എണ്ണത്തിൽ പുനരന്വേഷണം പ്രഖ്യാപിക്കുകയും പ്രത്യേക സംഘത്തെ നിയോഗിക്കുകയുമായിരുന്നു.
സിക്ക് വിരുദ്ധ കലാപം: ഒരാൾക്കു വധശിക്ഷ, മറ്റൊരാൾക്കു ജീവപര്യന്തം
12:33 AM Nov 21, 2018 | Deepika.com