ന്യൂഡൽഹി: അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നു വ്യക്തമാക്കി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. ആരോഗ്യകാരണങ്ങളാലാണ് മത്സരരംഗത്തുനിന്നു വിട്ടുനിൽക്കുന്നതെന്നും സുഷമ മാധ്യമപ്രവർത്തകരോട് പറഞ്ഞു. മധ്യപ്രദേശിലെ വിദിഷ ലോക്സഭ മണ്ഡലത്തിൽനിന്നുള്ള എംപിയായ സുഷമ ഇൻഡോറിൽ തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു.
തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതു സംബന്ധിച്ച അവസാനവാക്ക് പാർട്ടിയുടേതാണ്. എന്നിരുന്നാലും അടുത്ത തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടതില്ലെന്നാണ് തന്റെ വ്യക്തിപരമായ തീരുമാനം. ഇക്കാര്യം പാർട്ടിയെ അറിയിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു. രണ്ടുവർഷം മുൻപ് സുഷമ സ്വരാജിന് കിഡ്നി മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയിരുന്നു. ദീർഘകാലമായി പ്രമേഹവും അലട്ടുന്നുണ്ട്. കിഡ്നി മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി എയിംസിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും ഡയാലിസിസിന് വിധേയായിക്കൊണ്ടിരിക്കുകയാണെന്നും അന്നു സുഷമ തന്നെയാണ് ട്വിറ്ററിലൂടെ ജനങ്ങളെ അറിയിച്ചത്.
വിദിഷയിൽനിന്നു തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ മണ്ഡലത്തിൽ കാണാനില്ലെന്നു ചൂണ്ടിക്കാട്ടി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതേക്കുറിച്ചു മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴാണ് അടുത്ത തെരഞ്ഞെടുപ്പിൽ താൻ മത്സരിക്കാനില്ലെന്നു സുഷമ അറിയിച്ചത്. എന്നാൽ, ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചില്ലെങ്കിലും സുഷമയെ രാജ്യസഭയിലൂടെ പാർലമെന്റിലെത്തിക്കുമെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന. പതിനൊന്നു തവണ തെരഞ്ഞെടുപ്പിൽ മത്സരിച്ച സുഷമ ഇനി മാറിനിൽക്കുകയാണെന്നു പ്രഖ്യാപിച്ചതിൽ രാ ഷ്ട്രീയ കാരണങ്ങളൊന്നുമില്ലെന്നു പാർട്ടി നേതാക്കൾ പറയുന്നു.
ആരോഗ്യം തൃപ്തികരമല്ല; ഇനി മത്സരിക്കാനില്ലെന്നു സുഷമ സ്വരാജ്
12:33 AM Nov 21, 2018 | Deepika.com