ബെഗുസാരായി: വസതിയിൽനിന്ന് ആയുധശേഖരം പിടികൂടിയ കേസിൽ ഒളിവിൽപോയ ബിഹാർ മുൻ സാമൂഹികക്ഷേമ മന്ത്രി മഞ്ജു വർമ ഇന്നലെ കോടതിയിൽ കീഴടങ്ങി. വർമയെ ഡിസംബർ ഒന്നുവരെ ജുഡീഷൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.കോടതിയിലെത്തുന്നതിനു മുന്പ് പലതവണ കുഴഞ്ഞുവീണ മഞ്ജുവിന്റെ വൈദ്യപരിശോധനാ റിപ്പോർട്ട് പരിശോധിച്ചശേഷമായിരുന്നു അഡീഷണൽ ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് പ്രഭാത് ത്രിവേദി റിമാൻഡ് ചെയ്തുകൊണ്ട് ഉത്തരവിട്ടത്.
അനധികൃതമായി ആയുധങ്ങൾ ശേഖരിച്ചതിനു ചെരിയ ബരിയാപുർ പോലീസ് മഞ്ജുവിന്റെ ഭർത്താവ് ചന്ദ്രശേഖർവർമയെയും പ്രതിചേർത്തിട്ടുണ്ട്. മുസാഫർപുർ ശരണാലയത്തിൽ പെൺകുട്ടികൾ പീഡിപ്പിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണ് മഞ്ജുനാഥിന്റെ വസതിയിൽ സിബിഐ റെയ്ഡിൽ ആയുധങ്ങൾ പിടികൂടിയത്. ശരണാലയത്തിന്റെ ഉടമ ബ്രജേഷ് ഠാക്കൂറുമായി മഞ്ജുവിന്റെ ഭർത്താവിനുള്ള അടുപ്പം വിവാദമായതോടെ മഞ്ജുവിനു മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടിവന്നിരുന്നു.
മഞ്ജുവിനെ അറസ്റ്റ് ചെയ്യുന്നതിൽ പരാജയപ്പെട്ട ബിഹാർ പോലീസിനെ സുപ്രീംകോടതി രൂക്ഷമായി വിമർശിച്ചിരുന്നു. നവംബർ 27ന് കോടതിയിൽ ഹാജരായി മറുപടി പറയണമെന്നും നിർദേശിച്ചിരുന്നു.
ആയുധശേഖരം പിടികൂടിയ കേസിൽ ബിഹാർ മുൻ മന്ത്രി മഞ്ജു വർമ കീഴടങ്ങി
12:33 AM Nov 21, 2018 | Deepika.com