ജയ്പുർ: രാജസ്ഥാനിലെ കോൺഗ്രസിന്റെ അമരക്കാരൻ സച്ചിൻ പൈലറ്റിന് ഈസി വാക്കോവർ നല്കാൻ ബിജെപി ഒരുക്കമല്ല. സച്ചിനെ നേരിടാൻ ടോങ്ക് മണ്ഡലത്തിൽ ബിജെപി രംഗത്തിറക്കിയിരിക്കുന്നത് ഗതാഗത മന്ത്രി യൂനസ് ഖാനെ.
മണ്ഡലത്തിലെ മുസ്ലിം വോട്ട് ലക്ഷ്യമിട്ടാണു ബിജെപിയുടെ നീക്കം. സിറ്റിംഗ് എംഎൽഎ അജിത് സിംഗ് മേത്തയെ അവസാന നിമിഷം മാറ്റിയാണു മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയുടെ ഉറ്റ അനുയായി യൂനസ് ഖാനെ മത്സരിപ്പിക്കുന്നത്. നാഗോർ ജില്ലയിലെ ദീദ്വാന മണ്ഡലത്തിലെ സിറ്റിംഗ് എംഎൽഎയാണു ഖാൻ(54). ഇന്നലെ സച്ചിനും യൂനസ് ഖാനും പത്രിക സമർപ്പിച്ചു.
ബിജെപിയുടെ ശക്തികേന്ദ്രമായ ടോങ്കിൽ കഴിഞ്ഞ തവണ 30,000 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് അജിത് സിംഗ് മേത്ത വിജയിച്ചത്. ടോങ്കിൽ ആകെയുള്ള 2.22 ലക്ഷം വോട്ടർമാരിൽ 43,000 പേർ മുസ്ലിംകളാണ്. പട്ടികജാതി വിഭാഗം 35,000 വരും. ഗുജ്ജാർ വിഭാഗത്തിനും കാര്യമായ സ്വാധീനമുണ്ട്. കിഴക്കൻ രാജസ്ഥാനിൽ കൂടുതൽ സീറ്റുകൾ നേടുകയെന്ന ലക്ഷ്യത്തോടെയാണു സച്ചിൻ പൈലറ്റിനെ കോൺഗ്രസ് ടോങ്കിൽ മത്സരിപ്പിക്കുന്നത്.
ബിജെപിയുടെ ഏക മുസ്ലിം സ്ഥാനാർഥിയാണു യൂനസ് ഖാൻ. അതേസമയം, കോൺഗ്രസ് 15 മുസ്ലിംകളെ സ്ഥാനാർഥികളാക്കിയിട്ടുണ്ട്. 2013ലും കോൺഗ്രസ് 15 മുസ്ലിംകളെ സ്ഥാനാർഥികളാക്കിയെങ്കിലും ആർക്കും വിജയിച്ചു കയറാനായില്ല. ബിജെപി മത്സരിപ്പിച്ച നാലു മുസ്ലിംകളിൽ യൂനസ് ഖാനും ഹബിബുർ റഹ്മാനും വിജയിച്ചു. സീറ്റ് നിഷേധിച്ചതിന്റെ പേരിൽ ഹബിബുർ റഹ്മാൻ ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്നു.
സച്ചിനെ നേരിടാൻ യൂനസ് ഖാൻ, ടോങ്കിൽ പോരാട്ടം പൊടിപാറും
12:51 AM Nov 20, 2018 | Deepika.com