ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന രാജസ്ഥാനിൽ ആർഎൽഡി, എൻസിപി, എൽജെഡി കക്ഷികൾക്കായി അഞ്ചു സീറ്റ് നല്കി. ഇന്നലെ പത്തു സ്ഥാനാർഥികളെക്കൂടി കോൺഗ്രസ് പ്രഖ്യാപിച്ചു. കോൺഗ്രസിന്റെ മൂന്നാം സ്ഥാനാർഥിപ്പട്ടികയാണിത്. അഞ്ചു സീറ്റുകൾ ഘടകകക്ഷികൾക്ക് നല്കിയിട്ടുണ്ട്. ഇതോടെ 200 അംഗ നിയമസഭയിലെ 199 സ്ഥാനാർഥികളെ കോൺഗ്രസും സഖ്യകക്ഷികളും പ്രഖ്യാപിച്ചുകഴിഞ്ഞു. ഇനി പ്രഖ്യാപിക്കാനുള്ള ഒരു സീറ്റ് സമാജ്വാദി പാർട്ടിക്കു നല്കുമെന്നാണു സൂചന. ആർഎൽഡി, ശരദ് യാദവിന്റെ ലോക്താന്ത്രിക് ജനതാ ദൾ കക്ഷികൾക്ക് രണ്ടു സീറ്റു വീതവും എൻസിപിക്ക് ഒരു സീറ്റുമാണു കോൺഗ്രസ് നല്കിയിട്ടുള്ളത്.
ആൾവാർ എംപി കരൺ സിംഗ് യാദവിനെ കിഷൻഗഡ് ബാസ് മണ്ഡലത്തിൽ മത്സരിപ്പിക്കാൻ കോൺഗ്രസ് തീരുമാനിച്ചു. മുൻ പിസിസി അധ്യക്ഷൻ ബി.ഡി. കല്ല ബിക്കാനീർ വെസ്റ്റ് മണ്ഡലത്തിൽ ജനവിധി തേടും. നേരത്തെ പ്രഖ്യാപിച്ചിരുന്ന യശ്പാൽ ഗെലോട്ടിനെ മാറ്റിയാണു കല്ലയ്ക്കു സീറ്റ് നല്കിയത്. യശ്പാലിനെ ബിക്കാനീർ ഈസ്റ്റിലേക്കു മാറ്റി.
രാജസ്ഥാനിൽ ആർഎൽഡി, എൻസിപി, എൽജെഡി കക്ഷികൾ കോൺഗ്രസിനൊപ്പം
12:43 AM Nov 19, 2018 | Deepika.com