ന്യൂഡൽഹി: രാജ്യത്തു സ്ഥലങ്ങളുടെ പേരുമാറ്റം പുരോഗമിക്കുന്നതിനിടെ, ചരിത്രപ്രാധാന്യമുള്ള ബോംബെ, കൽക്കട്ട, മദ്രാസ് ഹൈക്കോടതികളുടെ പേരുമാറ്റത്തിനായി പാർലമെന്റിൽ പുതിയ ബിൽ വരുന്നു. അതേസമയം, ഡിസംബർ 11ന് ആരംഭിക്കുന്ന പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കാൻ സാധ്യതയില്ലെന്നു നിയമമന്ത്രാലയത്തിലെ ഉന്നതോദ്യോഗസ്ഥൻ അറിയിച്ചു.
കൽക്കട്ട, മദ്രാസ്, ബോംബെ ഹൈക്കോടതികളുടെ പേര് കോൽക്കത്ത, ചെന്നൈ, മുംബൈ എന്നാക്കി മാറ്റുന്നതിനുള്ള ഹൈക്കോടതി (പേരുമാറ്റൽ) ബിൽ 2016 ജൂലൈ 19 ന് ലോക്സഭയിൽ അവതരിപ്പിച്ചിരുന്നു.
എന്നാൽ, മദ്രാസ് ഹൈക്കോടതിയുടെ പേര് ചെന്നൈ ഹൈക്കോടതി എന്നതിനു പകരം തമിഴ്നാട് ഹൈക്കോടതി എന്നാക്കണമെന്നു തമിഴ്നാട് സർക്കാർ ആവശ്യപ്പെട്ടു. ഇതേത്തുടർന്ന് ബിൽ മാറ്റിവച്ചു. കൽക്കട്ട ഹൈക്കോടതിയുടെ പേരുമാറ്റത്തെ പശ്ചിമബംഗാൾ സർക്കാർ അനുകൂലിച്ചെങ്കിലും ഹൈക്കോടതി എതിർത്തു.
1861 ലെ ഇന്ത്യൻ ഹൈക്കോടതി നിയമപ്രകാരമാണ് കൽക്കട്ട, ബോംബെ, മദ്രാസ് ഹൈക്കോടതികൾ സ്ഥാപിതമായത്. 1862 ജൂലൈ ഒന്നിനു നിലവിൽ വന്ന കൽക്കട്ട ഹൈക്കോടതിയാണ് രാജ്യത്തെ ആദ്യ ഹൈക്കോടതി. 1862 ജൂൺ 26 നു സ്ഥാപിതമായ മദ്രാസ് ഹൈക്കോടതിക്കു മധുരയിൽ ബെഞ്ചുണ്ട്. 1862 ഒാഗസ്റ്റ് 14ന് സ്ഥാപിതമായ ബോംബെ ഹൈക്കോടതിക്കു നാഗ്പുർ, ഔറംഗാബാദ്, ഗോവ എന്നിവിടങ്ങളിൽ ബെഞ്ചുണ്ട്. 1995ൽ സംസ്ഥാന ഭരണകൂടം ബോംബെ നഗരത്തിന്റെ പേര് മുംബൈ എന്നാക്കി. പക്ഷേ, ഹൈക്കോടതി പഴയ പേരു തന്നെ സ്വീകരിച്ചു.
അടുത്തിടെ, ഉത്തർപ്രദേശ് സർക്കാർ അലഹാബാദ്, ഫൈസാബാദ് നഗരങ്ങളുടെ പേര് യഥാക്രമം പ്രയാഗ്രാജ്, അയോധ്യ എന്നാക്കി മാറ്റിയിരുന്നു.
ബോംബെ, കൽക്കട്ട, മദ്രാസ് ഹൈക്കോടതികളുടെ പേരുമാറ്റാൻ പാർലമെന്റിൽ പുതിയ ബിൽ
12:43 AM Nov 19, 2018 | Deepika.com