ന്യൂഡൽഹി: അസ്താന പരാതിയിൽ ഉന്നയിച്ച ആരോപണങ്ങൾ കേന്ദ്രീകരിച്ചു മാത്രമാണ് കേന്ദ്ര വിജിലൻസ് കമ്മീഷണർ അന്വേഷണം നടത്തിയതെന്ന് അലോക് വർമ.
ദ വയർ ന്യൂസ് പോർട്ടൽ പുറത്തുവിട്ട കുറിപ്പ്:
കേന്ദ്ര വിജിലൻസ് കമ്മീഷനു നൽകിയ കുറിപ്പിലാണ് ഇക്കാ ര്യം വ്യക്തമാക്കിയിരിക്കുന്നത്. വിഷയത്തിൽ ഒക്ടോബർ 24നു കാബിനറ്റ് സെക്രട്ടറി നൽകിയ കത്തിനെക്കുറിച്ച് അന്വേഷണമുണ്ടായില്ല. അസ്താനയ്ക്കെതിരായ സിബിഐ കേസ് പ്രകാരം ഇടനിലക്കാരനായ മനോജ് പ്രസാദിനെ അറസ്റ്റ് ചെയ്തിരുന്നു. അസ്താനയ്ക്കു മൂന്നു കോടി രൂപ കൈക്കൂലി നൽകിയതായി കരുതപ്പെടുന്ന ബിസിനസുകാരൻ സതീഷ് സനയുടെ മൊഴിയും സിബിഐ രേഖപ്പെടുത്തിയിട്ടുണ്ട്. വാട്സ് ആപ്പ് മെസേജുകൾ, ഫോണ് വിവരങ്ങൾ, വിശദമായ ഫോണ് സംഭാഷണ രേഖകൾ എന്നിവയുടെ അടിസ്ഥാനത്തിൽ അസ്താനയ്ക്കെതിരേ കുറ്റം ചുമത്താവുന്ന തെളിവുകളുണ്ട്. ഇക്കാര്യങ്ങളെക്കുറിച്ച് ഒരന്വേഷണവും സിവിസിയിൽനിന്നുണ്ടായില്ല.
തന്റെ നിഷ്പക്ഷതയും സത്യസന്ധതയെയും അപകീർത്തിപ്പെടുത്താൻ സിവിസി അധ്വാനിക്കുന്നതായാണ് കാണപ്പെട്ടത്. താൻ കുറ്റക്കാരനാണെന്ന മുൻവിധിയോടെയായിരുന്നു അവരുടെ ഇടപെടൽ. ഇക്കാര്യത്തിൽ പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉന്നതന്റെ പിന്തുണ ഉണ്ടായെന്നതു വ്യക്തമാണ്. ഐആർസിടിസി അഴിമതിയിൽ ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിനെ കുറ്റക്കാരനാക്കാൻ പ്രധാനമന്ത്രിയുടെ ഓഫീസും രാകേഷ് അസ്താനയും ബിജെപി നേതാവ് സുശീൽ മോദിയും നടത്തിയ നീക്കങ്ങൾക്ക് താൻ വഴിപ്പെടാത്തതിന്റെ വിരോധമാണ് തനിക്കെതിരേയുള്ള നീക്കങ്ങൾക്കു പിന്നിൽ.
അന്വേഷണം നടന്നുകൊണ്ടിരിക്കുന്ന അരഡസൻ അഴിമതിക്കേസുകളിൽ ആരോപിതനായ രാകേഷ് അസ്താനയെ സിബിഐ സ്പെഷൽ ഡയറക്ടറായി നിയമിക്കുന്നതിനെ താൻ എതിർത്തിരുന്നതാണെന്നും അലോക് വർമ ചൂണ്ടിക്കാട്ടുന്നു.
സിവിസി അന്വേഷിച്ചത് അസ്താനയുടെ ആരോപണങ്ങൾ മാത്രം: അലോക് വർമ
12:43 AM Nov 19, 2018 | Deepika.com