റായ്പുർ: ഛത്തീസ്ഗഡിൽ രണ്ടാം ഘട്ട വോട്ടെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിച്ചു. നാളെയാണു 72 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ്. ആദ്യ ഘട്ടത്തിൽ മാവോയിസ്റ്റ് സ്വാധീന മേഖലകളിലെ 18 മണ്ഡലങ്ങളിൽ വോട്ടെടുപ്പ് നടന്നിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി അധ്യക്ഷൻ അമിത് ഷാ, കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി തുടങ്ങിയ പ്രമുഖർ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ പ്രചാരണത്തിനെത്തിയിരുന്നു.
72 മണ്ഡലങ്ങളിൽ 1101 സ്ഥാനാർഥികളാണു മത്സരരംഗത്തുള്ളത്. 46 സ്ഥാനാർഥികൾ മത്സരിക്കുന്ന റായ്പുർ സിറ്റി സൗത്ത് മണ്ഡലത്തിലാണ് ഏറ്റവും അധികം പേർ ജനവിധി തേടുന്നത്. മന്ത്രിമാരായ ബ്രിജ്മോഹൻ അഗർവാൾ, രാജേഷ് മുനാത്, അമർ അഗർവാൾ, ഭയ്യലാൽ രാജ്വാഡെ, രാംസേവക് പൈക്ര, പുന്നുലാൽ മൊഹിലേ, പ്രേം പ്രകാശ് പാണ്ഡെ എന്നിവരാണു പ്രമുഖ ബിജെപി സ്ഥാനാർഥികൾ.
പിസിസി അധ്യക്ഷൻ ഭൂപേഷ് ബാഘേൽ, പ്രതിപക്ഷനേതാവ് ടി.എസ്. സിംഗ് ദേവ്, ലോക്സഭാംഗം താമ്രധ്വാജ് സാഹു, മുൻ കേന്ദ്രമന്ത്രി ചരൺദാസ് മഹന്ത് തുടങ്ങിയവരാണു ജനവിധി തേടുന്ന കോൺഗ്രസ് പ്രമുഖർ. ജനതാ കോൺഗ്രസ് ഛത്തീസ്ഗഡ്(ജെ) അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായി അജിത് ജോഗി മർവാഹിയിൽ മത്സരിക്കുന്നു. ജോഗിയുടെ ഭാര്യ രേണു കോട്ടയിലും മത്സരിക്കുന്നു. അജിത് ജോഗിയുടെ മരുമകൾ റിച്ച ബിഎസ്പി സ്ഥാനാർഥിയായി അകാൽതാര മണ്ഡലത്തിൽ ജനവിധി തേടുന്നു. ഡിസംബർ 11നാണു ഫലപ്രഖ്യാപനം.
ഛത്തീസ്ഗഡിൽ പരസ്യപ്രചാരണം അവസാനിച്ചു; നാളെ വോട്ടെടുപ്പ്
12:43 AM Nov 19, 2018 | Deepika.com