അംബികാപുർ: റഫാൽ ഇടപാടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിച്ച് കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ഫ്രഞ്ച് സർക്കാരുമായുള്ള യുദ്ധവിമാന ഇടപാടിൽ പ്രധാനമന്ത്രിയുമായി എവിടെവച്ചും സംവാദത്തിനു തയാറാണെന്നായിരുന്നു രാഹുലിന്റെ വെല്ലുവിളി. ഈ സംവാദത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രിക്കു ധൈര്യമുണ്ടോയെന്നും ഛത്തിസ്ഗഡിൽ തെരഞ്ഞെടുപ്പു പ്രചാരണ റാലിയിൽ സംസാരിക്കവേ രാഹുൽ ചോദിച്ചു.
റഫാൽ ഇടപാടിൽ ഏതുസമയത്തും എവിടെവച്ചും 15 മിനിറ്റ് സംവാദത്തിനു ഞാൻ പ്രധാനമന്ത്രി മോദിയെ വെല്ലുവിളിക്കുകയാണ്. അനിൽ അംബാനി, എച്ച്എഎൽ, ഫ്രഞ്ച് പ്രധാനമന്ത്രിയുടെ പ്രസ്താവന, വിമാനത്തിന്റെ വില എന്നിവ സംബന്ധിച്ചൊക്കെ നമുക്ക് സംസാരിക്കാം. പ്രധാനമന്ത്രിയാണ് കരാർ നടത്തിയതെന്ന് പ്രതിരോധമന്ത്രി പറഞ്ഞുകഴിഞ്ഞു. ഇടപാടിൽ ചട്ടങ്ങളൊന്നും പ്രധാനമന്ത്രി പാലിച്ചില്ല. സിബിഐ ഡയറക്ടറെ പുലർച്ചെ രണ്ടിനാണ് നീക്കുന്നത്. എന്റെ ചോദ്യങ്ങൾക്കൊന്നും മറുപടി നൽകാൻ അദ്ദേഹം തയാറാല്ല- രാഹുൽ പറഞ്ഞു.
വ്യവസായികളായ സുഹൃത്തുക്കളെ സഹായിക്കുന്നതിനു വേണ്ടിയാണ് പ്രധാനമന്ത്രി നോട്ട്നിരോധനം നടത്തിയതെന്ന ആരോപണം രാഹുൽ ആവർത്തിച്ചു. 15 വർഷം സംസ്ഥാനം ഭരിച്ചിട്ടും സംസ്ഥാനത്തെ ജനങ്ങൾക്ക് തൊഴിൽ നൽകാൻ ഛത്തിസ്ഗഡിലെ രമണ്‍ സിംഗ് സർക്കാരിനു കഴിഞ്ഞില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
റഫാൽ ഇടപാടിൽ സംവാദത്തിനു തയാറുണ്ടോ? മോദിയെ വെല്ലുവിളിച്ച് രാഹുൽ
12:38 AM Nov 19, 2018 | Deepika.com