ന്യൂഡൽഹി: 2014-ൽ ബിജെപിയെ തുണച്ച ഉത്തർപ്രദേശും ബിഹാറും ഇക്കുറി പാർട്ടിയെ കൈവിടുമെന്ന് ലോക്തന്ത്രിക് ജനതാദൾ നേതാവ് ശരദ് യാദവ്.
അടുത്ത പൊതുതെരഞ്ഞെടുപ്പിലും വിജയിച്ച് അധികാരത്തിൽ എത്താമെന്നത് ബിജെപിയുടെ അതിമോഹമാണെന്നും നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും ബിജെപി പരാജയപ്പെടുമെന്നും അദ്ദേഹം പിടിഐക്കു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
2014-ൽ മോദി നൽകിയ ഒരു വാഗ്ദാനവും പാലിക്കപ്പെട്ടില്ല. ഈ സർക്കാരിനെ ഉപേക്ഷിക്കാൻ ജനങ്ങൾ ആഗ്രഹിക്കുന്നു. ചായ വിൽപ്പനക്കാരൻ പരാമർശം പോലുള്ള നിസാര കാര്യങ്ങളിലൂടെ മോദി നാടകം കളിക്കുകയാണ്. അദ്ദേഹത്തിന്റെ പാർട്ടിക്കാർ രാമക്ഷേത്രം നിർമിക്കുന്നതിനെ കുറിച്ച് പറയുന്നു. ബിജെപിക്ക് വികസനകാര്യങ്ങൾ ഒന്നും ചൂണ്ടിക്കാട്ടാനില്ല- യാദവ് പറഞ്ഞു.
തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് ഡ്രൈവിംഗ് സീറ്റിലാണ്.
ഈ നിയമസഭാ തെരഞ്ഞെടുപ്പുകൾ അടുത്ത പൊതുതെരഞ്ഞെടുപ്പിന്റെ ആണിക്കല്ലാകും. കോണ്‍ഗ്രസിനെ ശിക്ഷിക്കാനാണ് ജനങ്ങൾ ബിജെപിയെ തെരഞ്ഞെടുത്തത്. ആ സർക്കാർ കോണ്‍ഗ്രസിനെ ലാത്തിയുമായി രാത്രിയും പകലും പിന്തുടരുന്നു. മോദി സർക്കാർ അവരുടെ ജോലി ചെയ്തില്ലെന്നും ശരദ് യാദവ് കുറ്റപ്പെടുത്തി.
യുപിയും ബിഹാറും ഇക്കുറി തുണയ്ക്കില്ല, 2019ൽ ബിജെപി വീഴും: ശരദ് യാദവ്
12:38 AM Nov 19, 2018 | Deepika.com