ന്യൂഡൽഹി: ശബരിമല വിഷയത്തിൽ ബിജെപി അക്രമത്തെ പ്രോത്സാഹിപ്പിക്കുകയാണെന്നു സിപിഎം കേന്ദ്ര നേതൃത്വം. ഹർത്താൽ ആർഎസ്എസിന്റെയും ബിജെപിയുടെയും രാഷ്ട്രീയ പദ്ധതിയാണെന്നു സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചു. വിശ്വാസികളുടെ പേരിൽ ബിജെപി രാഷ്ട്രീയ നാടകം കളിക്കുന്നു. ആർഎസ്എസ് നടത്തുന്നതാകട്ടെ ഹിന്ദുവിരുദ്ധ നടപടികളാണ്. അക്രമസംഭവങ്ങൾ അപലപനീയമാണെന്നും ഇന്നലത്തെ ഹർത്താൽ തീർഥാടകർക്കെതിരേ ഉള്ളതായിരുന്നെന്നും യെച്ചൂരി പറഞ്ഞു.
സമാധാനപരമായി ഭക്തർക്ക് ദർശനം നടത്താനുള്ള സാഹചര്യമാണ് ഹർത്താൽ വഴി ഇല്ലാതാക്കിയതെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് പറഞ്ഞു. തൃപ്തി ദേശായിക്കു ഗൂഢലക്ഷ്യം ഉണ്ടെന്നതിന് തന്റെ കൈയിൽ തെളിവില്ലെന്ന് വൃന്ദ കാരാട്ട് പറഞ്ഞു. ശബരിമല സന്ദർശിക്കാൻ ഏത് സ്ത്രീ വന്നാലും കേരള സർക്കാർ അതിന് സൗകര്യം ഒരുക്കണം. പ്രധാനമന്ത്രിയും അമിത് ഷായും ആക്രമണത്തെ പിന്തുണയ്ക്കുന്നത് എന്തിനെന്നു വിശദീകരിക്കണമെന്നും വൃന്ദ കാരാട്ട് കൂട്ടിച്ചേർത്തു.
ബിജെപി അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് സിപിഎം
02:25 AM Nov 18, 2018 | Deepika.com