സേലം: ഗജ ചുഴലിക്കൊടുങ്കാറ്റ് തമിഴ്നാട്ടിൽ വ്യാപകനാശം വിതച്ചു. കൊടുങ്കാറ്റും മഴക്കെടുതികളും മൂലം സംസ്ഥാനത്ത് 22 പേർ മരിച്ചതായി മുഖ്യമന്ത്രി കെ.പളനിസ്വാമി അറിയിച്ചു. മണിക്കൂറിൽ 120 കിലോമീറ്റർ വേഗത്തിൽ ആഞ്ഞടിച്ച ചുഴലിക്കാറ്റിനെത്തുടർന്ന് 82,000 പേരെ തീരമേഖലയിൽനിന്നു സുരക്ഷിതകേന്ദ്രങ്ങളിലേക്കു മാറ്റി. നാഗപട്ടണം, പുതുക്കോട്ട, രാമനാഥപുരം, തിരുവാരൂർ ജില്ലകളിലായി 471 ദുരിതാശ്വാസ ക്യാന്പുകൾ തുറന്നതായി മുഖ്യമന്ത്രി അറിയിച്ചു.
ചെന്നൈയിൽനിന്ന് 300 കിലോമീറ്റർ തെക്ക് നാഗപട്ടണത്തിനും വേദാരണ്യത്തിനും ഇടയിലൂടെ ഇന്നലെ രാവിലെയാണ് ഗജ തമിഴ്നാട്ടിലേക്കു കടന്നത്. ചുഴലിക്കൊടുങ്കാറ്റും കനത്ത മഴയും മൂലം നാഗപട്ടണം, തിരുവാരൂർ, തഞ്ചാവൂർ ജില്ലകളിൽ 13,000ലേറെ വൈദ്യുതി-ടെലിഫോൺ പോസ്റ്റുകൾ നിലംപൊത്തി. വൻമരങ്ങൾ കടപുഴകി വീണും നാശനഷ്ടങ്ങളുണ്ടായി.
ദേശീയ ദുരന്തനിവാരണസേനയുടെയും സംസ്ഥാനസേനയുടെയും നാലു സംഘങ്ങൾ നാഗപട്ടണത്ത് രക്ഷാപ്രവർത്തനം തുടരുകയാണെന്നു ജില്ലാ ഭരണകൂടം അറിയിച്ചു. മൊബൈൽഫോൺ സേവനം തടസപ്പെടാതിരിക്കാൻ ടെലിഫോൺ കന്പനികൾക്കു നിർദേശം നൽകിയിട്ടുണ്ട്. നാവികസേനയുടെ നേതൃത്വത്തിൽ മുങ്ങൽ വിദഗ്ധരുൾപ്പെടെ സംഘത്തെയും വിന്യസിച്ചു.
തമിഴ്നാട്ടിൽ 22 മരണം
12:58 AM Nov 17, 2018 | Deepika.com