ന്യൂഡൽഹി: റഫാൽ വിമാനങ്ങളുടെ അടിസ്ഥാന വിലയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് 22,743 കോടി രൂപയുടെ (മൂന്നു ബില്യണ്‍ യൂറോ) വർധന വരുത്തിയെന്ന് പുറത്തായതോടെ റഫാലിലെ നഗ്നവും ഗുരുതരവുമായ അഴിമതി പുറത്തുവന്നിരിക്കുകയാണെന്ന് കോണ്‍ഗ്രസ്.
ഫ്രഞ്ച് സർക്കാരിന്റെ ഗാരന്റി പോലും ഇല്ലാതെയാണു റഫാൽ കരാറിൽ ഏർപ്പെട്ടതെന്നതിനു പുറമേയാണു ഞെട്ടിപ്പിക്കുന്ന പുതിയ വിവരങ്ങൾ കൂടി വെളിപ്പെട്ടതെന്ന് എഐസിസി മാധ്യമ വിഭാഗം തലവൻ രണ്‍ദീപ് സിംഗ് സുർജേവാല പത്രസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.
റഫാൽ വിമാനങ്ങളുടെ അടിസ്ഥാന വില (ബഞ്ച്മാർക്ക് പ്രൈസ്) 39.422 കോടിയിൽ നിന്ന് (5.2 ബില്യണ്‍ യൂറോ) 62,166 കോടി രൂപയായി (8.2 ബില്യണ്‍ യൂറോ) ഉയർത്തിയതിന് പ്രതിരോധമന്ത്രാലയത്തിന്റെ ധനകാര്യവിഭാഗം തലവനായി 2016 മേയ് വരെ പ്രവർത്തിച്ച സുധാംശു മൊഹന്തിയുടെ വെളിപ്പെടുത്തലിലൂടെ സത്യം തെളിയുകയാണ്.
ഫ്രാൻസിലെ ദസോ കന്പനിയുമായി വില സംബന്ധിച്ചു നീക്കുപോക്കു ചർച്ച നടത്തിയിരുന്ന പ്രതിരോധ മന്ത്രാലയത്തിലെ ടീമിൽ വലിയ അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നു. ഇതേത്തുടർന്ന് പ്രശ്നം അന്നത്തെ പ്രതിരോധമന്ത്രി മനോഹർ പരീക്കറിന് റഫർ ചെയ്യുകയായിരുന്നു.
ഉയർത്തിയ അടിസ്ഥാന വിലയായ 62,166 കോടിയോട് ഡിഫൻസ് അക്വിസിഷൻ കൗണ്‍സിൽ (ഡിഎസി) തലവനായ മന്ത്രി പരീക്കറിനും അംഗങ്ങളായ മൂന്നു സേനാ തലവന്മാർക്കും യോജിപ്പുണ്ടായില്ല. തുടർന്നാണ് പ്രധാനമന്ത്രി മോദി അധ്യക്ഷനായുള്ള സുരക്ഷാ കാര്യങ്ങൾക്കായുള്ള മന്ത്രിസഭാ സമിതിയുടെ (സിസിഎസ്) തീരുമാനത്തിന് വിട്ടത്. മന്ത്രിസഭാ സമിതി യോഗത്തിൽ മോദി തന്നെയാണ് 5.2 ബില്യണ്‍ യൂറോയ്ക്കു പകരം 8.2 ബില്യണ്‍ യൂറോയുടെ കൂടിയ വിലയ്ക്ക് അംഗീകാരം നൽകിയതെന്ന് രേഖകൾ വ്യക്തമാക്കുന്നു: സുർജേവാല വിശദീകരിച്ചു.
ഫ്രഞ്ച് സർക്കാരിന്റെ ഉറപ്പ് (സോവറിൻ ഗ്യാരന്റി) വേണമെന്ന നിബന്ധന ഇളവു ചെയ്തതും പ്രധാനമന്ത്രി മോദി തന്നെയാണെന്ന് എഐസിസി നേതാവ് ആരോപിച്ചു. ഫ്രഞ്ച് സർക്കാർ ഗാരന്റിക്കു സമ്മതിക്കാതെ വെറും സമാശ്വാസ കത്ത് (കംഫർട്ട് ലെറ്റർ) നൽകിയതും ശ്രദ്ധേയമാണ്.
ഫ്രഞ്ച് സർക്കാരിന്റെ അല്ലെങ്കിൽ ബാങ്കിന്റെ ഗാരന്റിക്കു പകരമായി ഇത്തരമൊരു ആശ്വാസ കത്ത് സ്വീകരിക്കാനോ, അഭിപ്രായം പറയാനോ തയാറല്ലെന്ന് 2016 മാർച്ച് ഏഴിന് മന്ത്രി പരീക്കർ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നു മാത്രമല്ല, ഇതേ വർഷം ഓഗസ്റ്റ് 18ന് പ്രതിരോധ മന്ത്രാലയത്തിലെ ഡിഫൻസ് അക്വിസിഷൻ വിംഗ് ഫ്രാൻസിൽ നിന്ന് ബാങ്ക് ഗാരന്റിക്കായി നിർബന്ധിക്കണമെന്ന് രേഖാമൂലം ആവശ്യപ്പെടുകയും ചെയ്തു.
അഞ്ചു ദിവസത്തിനു ശേഷം ഫ്രഞ്ച് സർക്കാരിന്റെ ഉറപ്പ് ആവശ്യമാണെന്ന് കേന്ദ്ര നിയമമന്ത്രാലയവും ആവർത്തിച്ചു. പ്രതിരോധ വാങ്ങലുകൾക്ക് ഈ നടപടിക്രമം അനുസരിച്ച് ഇതാവശ്യം ആണെന്നും ചൂണ്ടിക്കാട്ടി. പക്ഷേ ഇതിന്റെ പിറ്റേ ദിവസം തന്നെ മന്ത്രിസഭാ സമിതിയിൽ പ്രധാനമന്ത്രി മോദി ആശ്വാസ കത്ത് മതിയെന്ന് അംഗീകരിക്കുകയായിരുന്നുവെന്ന് സുർജേവാല പറഞ്ഞു.
ദേശതാത്പര്യം എന്തിനാണ് അവഗണിച്ചതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. പ്രതിരോധ സമിതിയെ മറികടന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ 2013 ഡിസംബറിൽ ദസോയുമായി റഫാൽ ഇടപാട് ചർച്ച ചെയ്തത് എന്തിനാണെന്നും കേന്ദ്രസർക്കാർ മറുപടി നൽകണമെന്നു സുർജേവാല പറഞ്ഞു.
ജോർജ് കള്ളിവയലിൽ
റഫാൽ അഴിമതി പുറത്തായി: കോൺഗ്രസ്
01:18 AM Nov 16, 2018 | Deepika.com