ന്യൂഡൽഹി: രാജ്യവിരുദ്ധനെന്നു മുദ്രകുത്തി സംഘപരിവാർ മുടക്കിയ ടി.എം കൃഷ്ണയുടെ സംഗീത കച്ചേരി ഏറ്റെടുത്തു നടത്താനൊരുങ്ങി ഡൽഹിയിലെ ആം ആദ്മി സർക്കാർ. സംഘപരിവാർ അനുകൂലികൾ രാജ്യവിരുദ്ധനെന്നു ആരോപിച്ച് പരിഹാസം അഴിച്ചു വിട്ടതോടെയാണ് പ്രശസ്ത കർണാടക സംഗീതജ്ഞനും മാഗ്സസേ അവാർഡ് ജേതാവുമായ ടി.എം കൃഷ്ണയുടെ ഡൽഹിയിൽ നടത്താനിരുന്ന സംഗീത കച്ചേരിയിൽ നിന്ന് എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യ പിൻമാറിയത്.
എഎഐ സ്പിക് മാക്കേ എന്ന സാംസ്കാരിക സംഘടനയുമായി ചേർന്നാണ് പരിപാടി ആസൂത്രണം ചെയ്തിരുന്നത്. എഎ ഐ പിൻമാറിയതിന് പിന്നാലെ കൃഷ്ണയുടെ കച്ചേരി നടത്താൻ തയാറായി കേജരിവാൾ സർക്കാർ മുന്നോട്ടു വന്നിട്ടുണ്ട്. ഇക്കാര്യം കൃഷ്ണയെ അറിയിച്ചിട്ടുണ്ട്. പരിപാടിക്ക് അനുയോജ്യമായ തീയതി അന്വേഷിക്കുകയാണ് ഡൽഹി സർക്കാർ.
സാമൂഹിക നിലപാടുകളുടെ പേരിലും ബിജെപി വിരുദ്ധതയുടെ പേരിലും ഏറെക്കാലമായി തന്നെ ട്രോളുകളിലൂടെ അപമാനിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നു കൃഷ്ണ പറഞ്ഞു. ഭരണപക്ഷത്തോട് ചേർന്നു നിൽക്കുന്ന ട്രോൾ ആർമി തന്നെ ക്രൈസ്തവ പക്ഷപാതിയും മതംമാറ്റക്കാരനും അർബൻ നക്സലുമായി ചിത്രീകരിച്ച് അപമാനിക്കാൻ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഭീഷണികൾക്ക് വഴങ്ങില്ലെന്നും നവംബർ 17ന് ഡൽഹിയിൽ എവിടെ വേദി കിട്ടിയാലും സംഗീത കച്ചേരി നടത്തുമെന്നും കൃഷ്ണ പറഞ്ഞു.
സർക്കാരിനെ വിമർശിച്ചതു കൊണ്ടോ, സമൂഹമാധ്യമങ്ങളിലെ പ്രചരണത്തിന്റെ പശ്ചാത്തലത്തിലോ അല്ല പരിപാടി റദ്ദുചെയ്തതെന്നാണ് എഎഐ ചെയർമാൻ ഗുരുപ്രസാദ് മഹാപാത്ര പറഞ്ഞത്. ചില സാങ്കേതിക ബുദ്ധിമുട്ടുകൾ ആ ദിവസം വന്നുചേർന്നു. ഇതിനെക്കുറിച്ച് കൂടുതൽ പ്രതികരിക്കാൻ താത്പര്യപ്പെടുന്നില്ലെന്നും മഹാപാത്ര പറഞ്ഞു. ക്രിസ്തീയ സ്ത്രോത്രഗാനങ്ങൾ പാടിയെന്ന് ആരോപിച്ച് ഹിന്ദുത്വ പ്രവർത്തകർ ഓഗസ്റ്റിൽ അമേരിക്കയിലെ മേരിലാൻഡ് ക്ഷേത്രത്തിൽ നടത്താനിരുന്ന കൃഷ്ണയുടെ സംഗീതകച്ചേരി റദ്ദാക്കിയിരുന്നു.
സെബി മാത്യു
ടി.എം. കൃഷ്ണയുടെ കച്ചേരിക്കു അപശ്രുതി മീട്ടി സംഘപരിവാർ
01:18 AM Nov 16, 2018 | Deepika.com