ന്യൂഡൽഹി: കന്യാസ്ത്രീയെ അവഹേളിക്കുന്ന പരാമർശം നടത്തിയ കേസിൽ പി.സി. ജോർജ് എംഎൽഎ നേരിട്ടു ഹാജരാകണമെന്നു ദേശീയ വനിതാ കമ്മീഷൻ. പി.സി. ജോർജിന്റെ അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്താൻ വനിതാ കമ്മീഷൻ അധ്യക്ഷ രേഖാ ശർമ തയാറായില്ല. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും നേരിട്ടു ഹാജരാകാതിരുന്നതിനെത്തുടർന്നാണ് പി.സി. ജോർജിനോടു നേരിട്ടുതന്നെ ഹാജരാകണമെന്നു കടുപ്പിച്ചു പറഞ്ഞത്.
വിഷയത്തിൽ വനിതാ കമ്മീഷനു മുന്നിൽ പി.സി. ജോർജിന്റെ അഭിഭാഷകൻ അഡോൾഫ് മാത്യു എത്തിയെങ്കിലും കാണാൻ രേഖാ ശർമ അനുമതി നൽകിയില്ല. പി.സി ജോർജ് എത്തിയിട്ടുണ്ടോ എന്നന്വേഷിച്ച രേഖ ശർമ അഭിഭാഷകനെ കാണാൻ താത്പര്യമില്ലെന്നും വ്യക്തമാക്കി. ഇത് നിയമലംഘനമാണെന്ന് അഭിഭാഷകൻ ചൂണ്ടിക്കാട്ടിയപ്പോൾ എങ്കിൽ മറുപടി ഓഫീസിൽ ഏൽപ്പിച്ചു മടങ്ങാനാണ് രേഖാ ശർമ പറഞ്ഞത്. വിഷയത്തിൽ കുറവിലങ്ങാട് പോലീസിൽ പരാതി ഉള്ളതിനാൽ ഇക്കാര്യത്തിൽ മറ്റാർക്കും വിശദീകരണം നൽകാനാകില്ലെന്നാണ് പി.സി. ജോർജിന്റെ അഭിഭാഷകൻ വനിതാ കമ്മീഷന് എഴുതി നൽകിയത്.
കന്യാസ്ത്രീ വിഷയം: പി.സി. ജോർജ് നേരിട്ടു ഹാജരാകണമെന്നു വനിതാ കമ്മീഷൻ
12:23 AM Nov 14, 2018 | Deepika.com