ന്യൂഡൽഹി: ശബരിമലയിൽ യുവ തീ പ്രവേശനം അനുവദിച്ച ഉത്തരവിനെതിരേ സമർപ്പിച്ച ഹർജികൾ സുപ്രീംകോടതി ഇന്നു പരിഗണിക്കും. അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ ഉത്തരവിനെതിരേ നൽകിയ പുനഃപരിശോധനാ ഹർജികൾ ഉച്ചകഴിഞ്ഞ് മൂന്നിനു ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയിയുടെ ചേംബറിലും റിട്ട് ഹർജികൾ രാവിലെ ചീഫ് ജസ്റ്റീസിന്റെ കോടതിയിലുമാണ് പരിഗണിക്കുന്നത്. ചേംബറിൽ അഭി ഭാഷകരടക്കം ആർക്കും പ്രവേശ നമില്ല.
പുനഃപരിശോധനാ ഹർജികൾ വിധി പറഞ്ഞ അതേ ബെഞ്ച് പരിഗണിക്കണമെന്നാണ് വ്യവസ്ഥ. കേസിൽ വിധി പറഞ്ഞ മുൻ ചീഫ് ജസ്റ്റീസ് ദീപക് മിശ്രയ്ക്കു പകരം ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയി അഞ്ചംഗ ബെഞ്ചിന്റെ അധ്യക്ഷത വഹിക്കും. ബെഞ്ചിലെ മറ്റ് അംഗങ്ങ ളായ രോഹിൻടണ് നരിമാൻ, എ.എം. ഖാൻവിൽക്കർ, ഡി.വൈ. ചന്ദ്രചൂഡ്, ഇന്ദു മൽഹോത്ര എന്നീ ജസ്റ്റീസുമാരും ബെഞ്ചിലുണ്ടാവും. 48 പുനഃപരിശോധനാ ഹർജികളും മൂന്ന് റിട്ട് ഹർജിക ളുമാണുള്ളത്.
സുപ്രീംകോടതി ഉത്തരവിനെതിരേ നൽകുന്ന റിട്ട് ഹർജികളിൽ വാദം കേൾക്കുന്നത് അസാധാരണമെന്നാണ് നിയമ വിദഗ്ധർ പറയുന്നത്. റിട്ട് ഹർജികൾ പരിഗണിക്കുന്നതിനു പിന്നാലെ പുനഃപരിശോധനാ ഹർജികൾ ചേംബറിൽ പരിശോധിക്കുന്നതിനാൽ, റിട്ട് ഹർജികളിൽ നടപടികളും തീരുമാനവും പുനഃപരിശോധനാ ഹർജികളിൽ എടുക്കുന്ന തീരുമാനത്തിന് അനുസൃതമാവും. അഞ്ചംഗ ബെഞ്ചിന്റെ ഉത്തരവിൽ പിഴവുകളുണ്ടെന്നോ തെളിവുകൾ ശരിയായി പരിശോധിച്ചില്ലെന്നോ ബോധ്യമായാൽ പുനഃപരിശോധനാ ഹർജികൾ തുറന്ന കോടതിയിൽ പരിഗണിക്കണമെന്ന ആവശ്യം അംഗീകരിക്കുകയാവും അഞ്ചംഗ ബെഞ്ച് ആദ്യം ചെയ്യുക. അല്ലെങ്കിൽ ഹർജികൾ തള്ളപ്പെടും. തുറന്ന കോടതിയിൽ വാദം കേൾക്കാൻ തീരുമാനിച്ചാലും ഏഴംഗമോ ഒൻപതംഗമോ ഉൾപ്പെട്ട വിശാല ബെഞ്ച് വാദം കേൾക്കേണ്ടി വരും. പുനഃപരിശോധനാ ഹർജികൾ തള്ളപ്പെട്ടാൽ റിട്ട് ഹർജികളിലെ നിയമ നടപടികൾക്കും സാധുത ഇല്ലാതാകും.
കോടതിയലക്ഷ്യ കേസിന് അനുമതിയില്ല
ശബരിമല കേസിൽ സുപ്രീം കോടതി ഉത്തരവിനെതിരേ പ്രസ്താവന നടത്തുകയും അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്ത സംഭവങ്ങളിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ള, തന്ത്രി കണ്ഠര് രാജീവര് തുടങ്ങിയവർക്കെതിരേ കോടതിയലക്ഷ്യ നടപടികൾ ആവശ്യപ്പെട്ട് നൽകിയ ഹർജികൾക്ക് സോളിസിറ്റർ ജനറൽ തുഷാർ മേത്ത അനുമതി നിഷേധിച്ചു.
ഇവരുടെ നടപടികൾ കോടതിയലക്ഷ്യമല്ലെന്നും ക്രിയാത്മക വിമർശനം മാത്രമാണെന്നും വ്യക്തമാക്കിയ തുഷാർ മേത്ത, മാധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ നടപടിയെടുക്കാനാവില്ലെന്നും അറിയിച്ചു.
കോടതിയലക്ഷ്യ നടപടികൾ ആവശ്യപ്പെട്ടുള്ള ഹർജികൾ സമർപ്പിക്കാൻ അറ്റോർണി ജനറലോ സോളിസിറ്റർ ജനറലോ അനുമതി നൽകണമെന്നാണ് വ്യവസ്ഥ. ഇതിന്റെ അടിസ്ഥാനത്തിലാണ് എ.വി. വർഷ, അഭിഭാഷകയായ ജീനാ കുമാരി എന്നിവർ അപേക്ഷ നൽകിയത്.
ആര്യാമ സുന്ദരം പിന്മാറി
ശബരിമല കേസിൽ ദേവസ്വം ബോർഡിനു വേണ്ടി ഹാജരാകുമെന്നറിയിച്ചിരുന്ന മുതിർന്ന അഭിഭാഷകൻ ആര്യാമ സുന്ദരം പിന്മാറി.
ഇതേ കേസിൽ മുന്പ് എൻഎസ്എസിനുവേണ്ടി ഹാജരായിട്ടുള്ളതിനാലാണ് അദ്ദേഹം പിന്മാറിയത്. ഇക്കാര്യം അദ്ദേഹം തിരുവിതാംകൂർ ദേവസ്വം ബോർഡിനെ അറിയിക്കുകയും ചെയ്തു. ഇതേത്തുടർന്ന് ദേവസ്വം ബോർഡിനു വേണ്ടി മുതിർന്ന അഭിഭാഷകൻ ശേഖർ നാഫ്ഡെ ഹാജരാകാൻ തീരുമാനിക്കുകയായിരുന്നു.
ശബരിമല: സുപ്രീംകോടതിയിലെ ഹർജികളിൽ ഇന്നു തീരുമാനം
01:23 AM Nov 13, 2018 | Deepika.com