ബംഗളൂരു: കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രിയും കർണാടകത്തി ലെ മുതിർന്ന ബിജെപിനേതാവുമായ അനന്ത്കുമാർ (59) അന്തരിച്ചു. ശ്വാസകോശ അർബുദബാധയെത്തുടർന്ന് മാസങ്ങളായി ചികിത്സയിലായിരുന്നു.
തിങ്കളാഴ്ച പുലർച്ചെ ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മരണസമയത്ത് ഭാര്യ ഡോ. തേജസ്വിനിയും മക്കളായ ഐശ്വര്യയും വിജേതയും സമീപമുണ്ടായിരുന്നു. യുഎസിലെയും ബ്രിട്ടനിലെയും ചികിത്സയ്ക്കുശേഷം ഒക്ടോബറിലാണു ബംഗളൂരുവിൽ തിരിച്ചെത്തിയത്. ആരോഗ്യനില തീർത്തും മോശമായതോടെ ഏതാനും ദിവസമായി വെന്റിലേറ്ററിലായിരുന്നു.
സംസ്കാരം ഇന്ന് ഉച്ചയ്ക്കു ശേഷം ചാമരാജ്പേട്ട് ശ്മശാനത്തിൽ. സംസ്ഥാനത്ത് മൂന്നുദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. രാഷ്ട്രപതി രാം നാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്ര മോദി, കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി തുടങ്ങിയവർ അനന്ത്കുമാറിന്റെ നിര്യാണത്തിൽ അനുശോചിച്ചു. 1959 ജൂലൈ 22ന് ബംഗളൂരുവിലാണ് അനന്ത്കുമാറിന്റെ ജനനം. ഹൂബ്ലിയിൽ ബിരുദം പൂർത്തിയാക്കി. ആർഎസ്എസിലൂടെയാണു ബിജെപി രാഷ്ട്രീയത്തിൽ സജീവമാകുന്നത്. ബംഗളൂരു സൗത്തിൽനിന്ന് 1996ൽ ആദ്യമായി ലോക്സഭയിലെത്തി. തുടർച്ചയായി ആറു തവണ ബംഗളൂരു സൗത്ത് മണ്ഡലത്തിൽനിന്നു വിജയിച്ചു. 2014ൽ 2,28,575 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു കോൺഗ്രസ് സ്ഥാനാർഥി നന്ദൻ നിലേകനിയെ പരാജയപ്പെടുത്തിയത്.
ബിജെപി സംസ്ഥാന അധ്യക്ഷ പദവിയും അനന്ത്കുമാർ വഹിച്ചിട്ടുണ്ട്. 1998 ൽ എ.ബി. വാജ്പേയി മന്ത്രിസഭയിൽ അംഗമാകുന്പോൾ 38 വയസായിരുന്നു പ്രായം. വാജ്പേയിയുടെയും അഡ്വാനിയുടെയും വിശ്വസ്തനായിരുന്ന അനന്ത്കുമാർ നരേന്ദ്ര മോദിയുമായും നല്ല ബന്ധം കാത്തുസൂക്ഷിച്ചു. മുന്പ് യുഎൻ സമ്മേളനത്തിൽ കന്നഡയിൽ പ്രസംഗിച്ചും അനന്ത്കുമാർ ശ്രദ്ധ പിടിച്ചുപറ്റി. കർണാടകയിൽ ബി.എസ്. യെദിയൂരപ്പ കഴിഞ്ഞാൽ ഏറ്റവും തലയെടുപ്പുള്ള ബിജെ പി നേതാവായിരുന്നു അനന്ത്കുമാർ.
മന്ത്രി അനന്ത്കുമാർ അന്തരിച്ചു
01:23 AM Nov 13, 2018 | Deepika.com