ന്യൂഡൽഹി: ഹർജികൾ വാദം കേൾക്കാതെ തള്ളുന്നെന്ന വിമർശനവുമായി അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ സുപ്രീം കോടതിയിൽ. ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ ബെഞ്ചിനു മുന്പാകെയാണ് എജി വിമർശനം ഉന്നയിച്ചത്. എജിയുടെ വിമർശനത്തെ ശരിയായ അർഥത്തിൽ സ്വീകരിക്കുന്നതായി ചീഫ് ജസ്റ്റീസും പ്രതികരിച്ചു.
രാജസ്ഥാൻ സർക്കാരിന്റെ പ്രവേശന നികുതിയുടെ ഭരണഘടന സാധുത ചോദ്യം ചെയ്തുള്ള ഹർജി തള്ളുകയാണെന്നു ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയതോടെയാണ് അറ്റോർണി ജനറൽ വിമർശനമുന്നയിച്ചത്. കക്ഷികൾ ആയിരക്കണക്കിനു കിലോമീറ്ററുകൾക്ക് അകലെ നിന്നാണ് കോടതിയിലെത്തുന്നതെന്നും അവർ കോടതിയുടെ പ്രതികരണം ശ്രദ്ധിച്ചു നിൽക്കുന്പോൾ ഹർജി തള്ളുന്നെന്ന ഉത്തരവ് മാത്രമാണ് കേൾക്കുന്നതെന്നും കെ.കെ. വേണുഗോപാൽ ചൂണ്ടിക്കാട്ടി. ഹർജികളിലെ ആവശ്യം അഭിഭാഷകർക്ക് ശരിയായ രീതിയിൽ അവതരിപ്പിക്കാനുള്ള അവസരം പോലും ലഭിക്കുന്നില്ല. ചുരുങ്ങിയ പക്ഷം അവരുടെ വാദം കേൾക്കാനുള്ള സന്മസെങ്കിലും കാണിക്കണമെന്നും എജി ആവശ്യപ്പെട്ടു.
ഹർജികൾ പരിഗണിച്ച് നോട്ടീസ് അയയ്ക്കാൻ മടിക്കുന്നതെന്താണെന്നും എജി ചോദിച്ചു. ഇതിനു രേഖകൾ തങ്ങൾ ശരിയായി പരിശോധിക്കുന്നില്ലെന്നാണോ എജി പറയുന്നതെന്നു ചീഫ് ജസ്റ്റീസ് മറുചോദ്യം ഉന്നയിച്ചു. വായിച്ചെങ്കിൽ അക്കാര്യം മനസിലാകുമെന്നും ഇതു പൊതുജനങ്ങളുടെ പണവുമായി ബന്ധപ്പെട്ട കേസാണെന്നും വസ്തുതകൾ കാണാതെ പോകരുതെന്നും എജി ചൂണ്ടിക്കാട്ടി.
വാദം കേൾക്കാതെ ഹർജികൾ തള്ളുന്നുവെന്ന് അറ്റോർണി ജനറൽ; വിമർശനം സ്വീകരിക്കുന്നുവെന്നു ചീഫ് ജസ്റ്റീസ്
12:41 AM Nov 13, 2018 | Deepika.com