ന്യൂഡൽഹി: ലക്ഷം സ്ത്രീകളെ കണ്ടാലും തകരാത്ത ബ്രഹ്മചര്യമാണ് അയ്യപ്പനുള്ളതെന്ന് വിശ്വസിക്കുന്നതാണ് ഉത്തമമെന്ന് ബിനോയ് വിശ്വം എംപി. സ്ത്രീയുടെ സാന്നിധ്യംകൊണ്ട് അയ്യപ്പന്റെ ബ്രഹ്മചര്യം തകരുമെന്നു പറയുന്നത് അയ്യപ്പനെ അവഹേളിക്കുന്നതിന് തുല്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഇരുട്ടിൽനിന്ന് വെളിച്ചത്തിലേക്കുള്ള വലിയ പ്രയാണം നാം നടത്തിയിട്ടുണ്ട്. ഇനി തിരിച്ച് ഇരുട്ടിലേക്ക് മടങ്ങരുത്. ഇരുട്ട് സൃഷ്ടിക്കാൻ നടത്തുന്ന ശ്രമങ്ങൾക്കെതിരേ ജാഗ്രത പാലിക്കണം. വൈക്കം സത്യഗ്രഹം അടക്കമുള്ള സമരപാരന്പര്യങ്ങൾ മലയാളിക്കുണ്ട്. ക്ഷേത്രപ്രവേശന വിളംബരവും നിരന്തരമായ ജനകീയ പോരാട്ടങ്ങളുടെ ഫലമായി സംഭവിച്ചതാണെന്ന് സിപിഐ നേതാവ് ഓർമിപ്പിച്ചു.
സ്ത്രീകൾ പ്രവേശിച്ചതുകൊണ്ടുമാത്രം തകർന്നു വീഴുന്നതല്ല വിശ്വാസത്തിന്റെ ആകാശം. വിശ്വാസിയല്ലെങ്കിലും വിശ്വാസത്തെ ബഹുമാനിക്കുന്നയാൾ എന്ന നിലയ്ക്കാണ് ഇതു പറയുന്നതെന്നു ഡൽഹി കേരളഹൗസിൽ പിആർഡി സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനത്തിൽ നടത്തിയ അധ്യക്ഷ പ്രസംഗത്തിൽ ബിനോയ് വിശ്വം പറഞ്ഞു.
സഹിഷ്ണുതയുടെ കുറവാണ് കേരളത്തിലെ പല പ്രശ്നങ്ങളിലും ഇന്നു കാണുന്നതെന്നു പ്രശസ്ത നാടകകൃത്ത് ഓംചേരി എൻ.എൻ. പിള്ള പറഞ്ഞു. ചരിത്രത്തോട് നിരന്തരമായി സംവദിക്കുന്നതിലൂടെയും എല്ലാത്തിനെയും ചോദ്യം ചെയ്യുന്ന മനസ് കൈവിടാതിരിക്കുന്നതിലൂടെയും മാത്രമേ പുരോഗതിയിലേക്കു പോകാൻ കഴുയൂവെന്നു മാധ്യമ പ്രവർത്തകൻ വെങ്കിടേഷ് രാമകൃഷ്ണൻ പറഞ്ഞു.
ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 82-ാം വാർഷികത്തോടനുബന്ധിച്ച് പിആർഡി ഒരുക്കുന്ന ഫോട്ടോ പ്രദർശനം ഇന്നും നാളെയും കൂടി തുടരും.
സ്ത്രീകൾ പ്രവേശിച്ചതുകൊണ്ടുമാത്രം തകർന്നു വീഴുന്നതല്ല വിശ്വാസം: ബിനോയ് വിശ്വം
12:41 AM Nov 13, 2018 | Deepika.com