ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്പ് ബിജെപി സഖ്യം വിടുമെന്ന അഭ്യൂഹങ്ങളുയർത്തി കേന്ദ്രമന്ത്രി ഉപേന്ദ്ര കുശ്വാഹയുടെ നീക്കങ്ങൾ.
ബിഹാറിൽ നിതീഷ്കുമാറുമായുള്ള അഭിപ്രായവ്യത്യാസം രൂക്ഷമായി തുടരുന്നതിനിടെ പ്രതിപക്ഷനേതാവ് ശരദ് യാദവുമായി കുശ്വാഹ അപ്രതീക്ഷിത കൂടിക്കാഴ്ച നടത്തുകയായിരുന്നു. ബിഹാറിലെ രാഷ് ട്രീയസ്ഥിതിഗതികളാണു ചർച്ചചെയ്തതെന്നു ആർഎൽഎസ്പി വൃത്തങ്ങൾ പിന്നീട് അറിയിച്ചു. ബിഹാറിൽ ആകെയുള്ള രണ്ട് ആർഎൽഎസ്പി എംഎൽഎമാരെ അടർത്തിമാറ്റാൻ നിതീഷ് ശ്രമിക്കുന്നതിനിടെയാണ് കുശ്വാഹയുടെ നീക്കം.
നരേന്ദ്ര മോദിയെ വീണ്ടും പ്രധാനമന്ത്രിസ്ഥാനത്തെത്തിക്കാൻ പ്രയത്നിക്കുമെന്ന് ഇപ്പോഴും പറയുന്ന കുശ്വാഹ ബിഹാറിൽ നിതീഷിനോടുള്ള അതൃപ്തി മറച്ചുവയ്ക്കുന്നില്ല.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ മൂന്നു സീറ്റുകൾ ലഭിച്ചിരുന്ന ആർഎൽഎസ്പിക്ക് രണ്ടു സീറ്റുകൾ മാത്രമാണ് ബിജെപിയും നിതീഷ് കുമാറും വാഗ്ദാനം ചെയ്യുന്നത്. ബദൽനീക്കങ്ങൾക്കു കുശ്വാഹയെ പ്രേരിപ്പിക്കുന്നതും ഇതാണ്.
കുശ്വാഹ ശരദ് യാദവിനെ കണ്ടു
12:41 AM Nov 13, 2018 | Deepika.com