ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാരിന്റെ വിള ഇൻഷ്വറൻസ് പദ്ധതിയായ പ്രധാനമന്ത്രി ഫസൽ ബീമ യോജന, റഫാൽ ഇടപാടിനേക്കാൾ വലിയ അഴിമതിയാണെന്നു മുതിർന്ന മാധ്യമപ്രവർത്തകനും കാർഷിക അവകാശ പ്രവർത്തകനുമായ പി. സായ്നാഥ്. കർഷകർക്ക് ലഭിക്കുന്ന നഷ്ടപരിഹാരത്തേക്കാൾ വൻ തുകയാണ് റിലയൻസ്, എസാർ അടക്കമുള്ള ഇൻഷ്വറൻസ് കന്പനികളിലേക്ക് സർക്കാർ അടയ്ക്കുന്നതെന്നും സായ്നാഥ് പറഞ്ഞു. മുംബൈയിൽ കിസാൻ സ്വരാജ് സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കോർപറേറ്റ് കന്പനികളായ റിലയൻസ്, എസാർ എന്നിവ അടക്കമുള്ള കന്പനികളുമായി ചേർന്നാണ് സർക്കാർ വിള ഇൻഷ്വറൻസ് പദ്ധതി നടപ്പിലാക്കുന്നത്. മഹാരാഷ്ട്രയിൽ 2.8 ലക്ഷം കർഷകർ സോയാബീൻ കൃഷി ചെയ്യുന്നുണ്ട്.
ഇവരിൽ ഒരു ജില്ലയിൽനിന്നു മാത്രം പ്രധാനമന്ത്രി ഫസൽ ബീമ യോജനയിലേക്ക് 19.2 കോടി രൂപ പ്രീമിയം അടയ്ക്കുന്നു. സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും പദ്ധതിയിലേക്ക് 77 കോടി രൂപ വീതം നൽകുന്നുമുണ്ട്. ഇത്തരത്തിൽ 173 കോടിയാണ് റിലയൻസ് ഇൻഷ്വറൻസിനു കിട്ടിയത്.
വിള നശിച്ചതിനെത്തുടർന്ന് കർഷകർ നഷ്ടപരിഹാരം തേടിയപ്പോൾ റിലയൻസ് കൊടുത്തത് 30 കോടി രൂപയുമാണ്. ഇത്തരത്തിൽ സർക്കാർ സഹായത്തോടെ റിലയൻസ് സ്വന്തമാക്കിയത് ഒരു ജില്ലയിൽനിന്നു 143 കോടി രൂപയാണെന്നും ബാക്കിയുള്ള ജില്ലകൾകൂടി കണക്കിലെടുത്താൽ വൻതുകയാണെന്നും സായ്നാഥ് ചൂണ്ടിക്കാട്ടി.
കഴിഞ്ഞ 20 വർഷത്തിനിടെ ഓരോ ദിവസവും രണ്ടായിരത്തോളം കർഷകർ കാർഷിക വൃത്തി ഉപേക്ഷിക്കുന്നു. ഭൂമി കൈവശമുള്ള 86 ശതമാനം കർഷകരും പാട്ടത്തിനെടുത്തു കൃഷി ചെയ്യുന്ന 80 ശതമാനം കർഷകരും കടക്കെണിയിലാണ്. സർക്കാരിനു കർഷക ആത്മഹത്യയെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിടാൻ താത്പര്യമില്ല. എന്നാൽ, നാഷണൽ ക്രൈം റിക്കാർഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ച് 1995-2015 വരെയുള്ള കാലയളവിൽ ജീവനൊടുക്കിയത് 3.10 ലക്ഷം കർഷകരാണെന്നും സായ്നാഥ് കൂട്ടിച്ചേർത്തു.
വിള ഇൻഷ്വറൻസ് പദ്ധതിയായ പ്രധാനമന്ത്രി ഫസൽ ബീമ യോജന റഫാൽ ഇടപാടിനേക്കാൾ വലിയ അഴിമതിയാണെന്ന സായ്നാഥിന്റെ ലേഖനം ചൂണ്ടിക്കാട്ടി കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി സർക്കാരിനെതിരേ രംഗത്തെത്തിയിരുന്നു. വിള ഇൻഷ്വറൻസിലൂടെ തന്റെ സ്യൂട്ട് ബൂട്ട് സുഹൃത്തുക്കൾക്ക് ആയിരക്കണക്കിനു കോടി രൂപ എത്തിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നതെന്നും ട്വിറ്ററിലൂടെ രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു.
"വിള ഇൻഷ്വറൻസ് റഫാലിനേക്കാൾ വലിയ അഴിമതി'
12:46 AM Nov 12, 2018 | Deepika.com