റായ്പുർ: ഛത്തീസ്ഗഡിൽ 18 നിയമസഭാ മണ്ഡലങ്ങളിലേക്ക് ഇന്നു തെരഞ്ഞെടുപ്പു നടക്കും. മാവോയിസ്റ്റ് സ്വാധീനമേഖലകളിലാണ് ഈ മണ്ഡലങ്ങൾ. മുഖ്യമന്ത്രി രമൺ സിംഗ് അടക്കം 190 സ്ഥാനാർഥികളാണ് ഇന്നു ജനവിധി തേടുന്നത്. രാജ്നന്ദ്ഗാവിലാണു രമൺ സിംഗ് മത്സരിക്കുന്നത്. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ അനന്തരവൾ കരുണാ ശുക്ലയാണു രാജ്നന്ദ്ഗാവിലെ കോൺഗ്രസ് സ്ഥാനാർഥി.
ഇന്നു തെരഞ്ഞെടുപ്പു നടക്കുന്ന മണ്ഡലങ്ങളിൽ 12 എണ്ണം പട്ടികവർഗ സംവരണ മണ്ഡലങ്ങളാണ്. ഒരു മണ്ഡലം പട്ടികജാതി സംവരണമാണ്. അഞ്ചു മണ്ഡലങ്ങളാണു പൊതുവിഭാഗത്തിലുള്ളത്. 31.79 ലക്ഷം വോട്ടർമാരാണുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധിയും ഛത്തീസ്ഗഡിൽ പ്രചാരണത്തിനെത്തിയിരുന്നു. 15 വർഷമായി ഛത്തീസ്ഗഡ് ബിജെപി ഭരണത്തിലാണ്.
ബിജെപിയും കോൺഗ്രസും തമ്മിലാണു പ്രധാന മത്സരമെങ്കിലും അജിത് ജോഗി നയിക്കുന്ന ജെസിസി(ജെ)-ബിഎസ്പി സഖ്യത്തിനു ചില മണ്ഡലങ്ങളിൽ ശക്തമായ സ്വാധീനമുണ്ട്. ജോഗിയുടെ പാർട്ടിയുടെ സാന്നിധ്യം കോൺഗ്രസിനു വിനയാകുമെന്നാണു ബിജെപിയുടെ കണക്കുകൂട്ടൽ. എന്നാൽ, ബിജെപിയുടെ ഒന്പത് പട്ടികജാതി സംവരണ സീറ്റുകൾ നഷ്ടപ്പെടാൻ ജോഗി-ബിഎസ്പി സഖ്യം കാരണമാകുമെന്നു കോൺഗ്രസ് പറയുന്നു.
ഛത്തീസ്ഗഡിൽ ഇന്ന് ആദ്യഘട്ടം തെരഞ്ഞെടുപ്പ്
12:46 AM Nov 12, 2018 | Deepika.com