പാറ്റ്ന: ബിഹാർ മുഖ്യമന്ത്രി നിതീഷ്കുമാറിനെതിരേ രൂക്ഷ വിമർശനവുമായി എൻഡിഎ ഘടകകക്ഷി നേതാവും കേന്ദ്രമന്ത്രിയുമായ ഉപേന്ദ്ര കുഷ്വാഹ. തന്റെ പാർട്ടി എംഎൽഎയെ നിതീഷ്കുമാർ റാഞ്ചാൻ ശ്രമിക്കുകയാണെന്നു കുഷ്വാഹ ആരോപിച്ചു.
ആർഎൽഎസ്പി എംഎൽഎ സുധാംശു ശേഖർ ജെഡി-യു വൈസ് പ്രസിഡന്റ് പ്രശാന്ത് കിഷോറുമായി കൂടിക്കാഴ്ച നടത്തിയതാണു കുഷ്വാഹയെ പ്രകോപിപ്പിച്ചത്. പാർട്ടികളെ പിളർത്തുകയെന്നതു നിതീഷിന്റെ പതിവാണെന്നു കുഷ്വാഹ ആരോപിച്ചു. നിതീഷ്കുമാറിൽനിന്നു നേരിട്ട അപമാനത്തെക്കുറിച്ച് ബിജെപി അധ്യക്ഷൻ അമിത് ഷായെ ധരിപ്പിക്കുമെന്ന് കുഷ്വാഹ പറഞ്ഞു. ബിഹാറിൽ സീറ്റ് വിഭജനം സംബന്ധിച്ച ആശയക്കുഴപ്പം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇന്നലെ രാവിലെ കുഷ്വാഹ എൽജെപി നേതാവ് രാം വിലാസ് പാസ്വാനുമായി സീറ്റ് വിഭജനം സംബന്ധിച്ച് ചർച്ച നടത്തിയിരുന്നു. ബിഹാറിൽ ജെഡിയുവും ബിജെപിയും 34 സീറ്റുകളിൽ മത്സരിക്കുമെന്നും ചെറുകക്ഷികൾക്ക് ആറു സീറ്റു മാത്രമാണു നല്‍കുകയെന്നും വാർത്തകളുണ്ട്.
2015ൽ തെരഞ്ഞെടുപ്പിൽ രണ്ട് പേരാണ് ആർഎൽഎസ്പി ടിക്കറ്റിൽ വിജയിച്ചത്. മറ്റൊരു എംഎൽഎയായ ലാലൻ പാസ്വാൻ വിമത നേതാവായ ജെഹാനാബാദ് എംപി അരുൺകുമാറിനൊപ്പമാണ്.
ആർഎൽഎസ്പി എംഎൽഎയെ റാഞ്ചാൻ നിതീഷ്കുമാർ ശ്രമിക്കുന്നു: കേന്ദ്രമന്ത്രി കുഷ്വാഹ
12:46 AM Nov 12, 2018 | Deepika.com