റായ്പുർ: നരേന്ദ്ര മോദിയുടെ ഭരണകാലത്ത് പതിനഞ്ചോളം വന്പൻ വ്യവസായികളുടെ 3.5 ലക്ഷം കോടി രൂപയുടെ വായ്പ എഴുതിത്തള്ളിയെന്നു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. തൊഴിലുറപ്പു പദ്ധതിക്കായി രാജ്യത്തു പ്രതിവർഷം 35,000 കോടിരൂപ മാത്രമാണ് ചെലവഴിക്കുന്നത്.
അതിന്റെ പത്തിരട്ടി തുകയാണ് കേന്ദ്രസർക്കാർ 15 പേർക്കായി വീതിച്ചുനൽകിയതെന്നും ഛത്തീസ്ഗഡിലെ തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ രാഹുൽ ആരോപിച്ചു. അധികാരത്തിലെത്തിയാൽ അഞ്ചുവർഷത്തിനുള്ളിൽ ഛത്തിസ്ഗഡും മധ്യപ്രദേശും, രാജ്യത്തിനു പച്ചക്കറികളും പഴവുമുൾപ്പെടെ എല്ലാ ഭക്ഷ്യവസ്തുക്കളും നൽകുന്ന കാർഷിക സംസ്ഥാനങ്ങളാക്കി മാറ്റും.
ഛത്തീസ്ഗഡിലെ ബിജെപി സർക്കാരിനെയും രാഹുൽ രൂക്ഷമായി വിമർശിച്ചു. സംസ്ഥാനസർക്കാർ അഴിമതിയിൽ മുങ്ങിക്കുളിച്ചിരിക്കുകയാണ്. മുഖ്യമന്ത്രി രമൺസിംഗിന് ഇവയിൽ നേരിട്ടു പങ്കുണ്ട്. താൻ അഴിമതിക്കെതിരേ പോരാടുകയാണെന്നു മോദി പറയുന്നുണ്ടെങ്കിലും ഛത്തീസ്ഗഡിലെത്തുന്പോൾ അദ്ദേഹം അഴിമതിയെക്കുറിച്ച് സംസാരിക്കാറില്ലെന്നും രാഹുൽ ആരോപിച്ചു. 90 അംഗ ഛത്തീസ്ഗഡ് നിയമസഭയിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് നാളെ നടക്കും. 20 നാണു രണ്ടാംഘട്ടം. മധ്യപ്രദേശിൽ ഈ മാസം 28 നാണു തെരഞ്ഞെടുപ്പ്.
മോദി എഴുതിത്തള്ളിയതു വ്യവസായികളുടെ വായ്പ: രാഹുൽ ഗാന്ധി
01:07 AM Nov 11, 2018 | Deepika.com